യുകെയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കി തലവേദന സൃഷ്ടിക്കുന്ന രാഷ്ട്രീയ അന്തര്‍നീക്കങ്ങള്‍ക്ക് തുടക്കം. യുകെയുടെ ഭാഗമായി തുടരണോ എന്ന കാര്യം തീരുമാനിക്കാന്‍ ജനഹിത പരിശോധന നടത്തണമെന്നാവശ്യപ്പെടുന്ന പ്രമേയത്തില്‍ കാര്‍ഡിഫ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന സ്‌കോട്ടിഷ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നീ പ്രദേശങ്ങളിലെ ഭരണത്തലവന്മാര്‍ ഒപ്പുവയ്ക്കുമെന്ന് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌കോട്‌ലന്‍ഡ്, വെയില്‍സ് , വടക്കന്‍ അയര്‍ലന്‍ഡ് എന്നിവ സ്വതന്ത്ര ഭരണ സംവിധാനമുള്ള എന്നാല്‍ പൂര്‍ണ രാജ്യപദവിയില്ലാതെ യുകെയുടെ ഭാഗമായി തുടരുന്ന പ്രവിശ്യകളാണ്. ഇംഗ്ലണ്ട് കൂടി ചേരുമ്പോഴാണ് യുകെ എന്ന പരമാധികാരം രാജ്യം പൂര്‍ണമാകുന്നത്. കായിക മത്സരങ്ങളിലും സാംസ്‌കാരിക മേഖലകളിലും ഇവ വേറെ വേറെ രാജ്യങ്ങളായി പങ്കെടുക്കാറുണ്ടെങ്കിലും അന്താരാഷ്ട്ര തലത്തില്‍ യുകെ മാത്രമാണ് ഔദ്യോഗിക പരമാധികാര രാഷ്ട്രമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്.
വെയില്‍സ് തലസ്ഥാനമായ കാര്‍ഡിഫില്‍ തിങ്കളാഴ്ച നടക്കുന്ന ഉച്ചകോടിയില്‍ മൂന്നു പ്രദേശങ്ങളിലേയും ഫസ്റ്റ് മിനിസ്റ്റര്‍മാര്‍ പങ്കെടുക്കും. യോഗത്തില്‍ വെച്ചായിരിക്കും ചരിത്ര പ്രധാനമായ കരാറില്‍ ഒപ്പുവെക്കുക. സ്‌കോട്‌ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ ജോണ്‍ സ്വീനി, വെയില്‍സ് ഫസ്റ്റ് മിനിസ്റ്റര്‍ റൂണ്‍ ആപ് അയവര്‍ത്ത്, വടക്കന്‍ അയര്‍ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ മിഷേല്‍ ഒ നീല്‍ എന്നിവരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ജനഹിത പരിശോധനയില്‍ അനുകൂലമാണെങ്കില്‍ യുകെയില്‍ നിന്ന് വേര്‍പ്പെട്ട് ഇവര്‍ മൂന്ന് സ്വതന്ത്ര രാജ്യമായി മാറും.
ഇംഗ്ലണ്ടില്‍ നിന്ന് വേര്‍പിരിയുന്നതിനായി സ്വന്തം നിലയ്ക്ക് വോട്ടെടുപ്പ് നടത്താന്‍ മൂന്നു രാജ്യങ്ങള്‍ക്കും അവകാസമുണ്ടെന്ന് ഈ കരാര്‍ പ്രഖ്യാപിക്കും. യൂറോപ്യന്‍ യൂണിയനില്‍ സ്‌കോട്‌ലന്‍ഡും വെയില്‍സും സ്വതന്ത്ര രാജ്യങ്ങളായി വീണ്ടും അംഗത്വം നേടിയെടുക്കും. നേരത്തെ ബ്രക്‌സിറ്റ് എന്ന ഹിത പരിശോധനയെ തുടര്‍ന്ന് യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുവന്നിരുന്നു.
വടക്കന്‍ അയര്‍ലന്‍ഡ്, അയര്‍ലന്‍ഡ് റിപ്പബ്ലിക്കുമായി കൂട്ടിച്ചേര്‍ക്കപ്പെടുന്നതിലൂടെ സ്വാഭാവികമായും ഇയുവിന്റെ ഭാഗമാകും. സാമ്പത്തികം, ഊര്‍ജ്ജ മേഖല, യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം, അന്താരാഷ്ട്ര സഹകരണം എന്നീ നാലു മേഖലകളില്‍ മൂന്നു രാജ്യങ്ങളും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കും.
അയര്‍ലന്‍ഡ് സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വടക്കന്‍ അയര്‍ലന്‍ഡും അയര്‍ലന്‍ഡ് റിപ്പബ്ലിക്കും ഒന്നിക്കുന്നതിനെ പരസ്യമായി പിന്തുണച്ചിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം എന്നതും ശ്രദ്ധേയമാണ്. അയര്‍ലന്‍ഡിന്റെ ഏകീകരണം വളരെ സ്വാഭാവികമായ കാര്യമാണെന്നും അത് ഉടന്‍ വേണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും ട്രംപ് ഡബ്ലിനില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമിനും ലണ്ടനിലെ ഭരണകൂടത്തിനും വലിയ തിരിച്ചടിയാണ് പുതിയ സംഭവ വികാസങ്ങള്‍. നിലവില്‍ മൂന്നിടങ്ങളിലും സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്ന പ്രാദേശിക പാര്‍ട്ടികളാണ് ഭരണത്തില്‍. ചരിത്രത്തിലാദ്യമായാണ് മൂന്നിടങ്ങളിലും ഒരേ സമയം ബ്രിട്ടന്‍ വിരുദ്ധ ഭരണകൂടങ്ങള്‍ വരുന്നത്.
എന്നാല്‍ ബ്രിട്ടനില്‍ നിന്നും പിരിഞ്ഞുപോകാനുള്ള വോട്ടെടുപ്പുകള്‍ക്ക് അനുമതി നല്‍കില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം.