യുകെയില്‍ അസമത്വവും വിവേചനവും വര്‍ധിക്കുന്നതായി പുതിയ പഠന റിപ്പോര്‍ട്ട്
യുകെയില്‍ അസമത്വവും വിവേചനവും ഒരു സാധാരണ കാര്യമായതായി വലിയൊരു വിഭാഗം ജനങ്ങള്‍ കരുതുന്നതായി ബ്രിട്ടീഷ് ഫ്യൂച്ചര്‍ നടത്തിയ പഠനം. വംശീയ സമത്വമില്ലെന്നാണ് പലരും പറയുന്നത്. ജനസംഖ്യയില്‍ ആറില്‍ ഒരാള്‍ ന്യൂനപക്ഷ വംശീയ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വ്യക്തിയാണ്. പുതിയ മാറ്റങ്ങള്‍ വന്നു തുടങ്ങിയതായിരുന്നു. എന്നാലിപ്പോള്‍ ചില കാര്യങ്ങള്‍ ഭയപ്പെടുത്തുന്നുവെന്നാണ് ബ്രിട്ടീഷ് ഫ്യൂച്ചര്‍ ഡയറക്ടര്‍ സുന്ദര്‍ കത്വാല പറയുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ന്യൂനപക്ഷ വംശീയ വിഭാഗങ്ങളില്‍പ്പെട്ടവരില്‍ പകുതിയോളം പേര്‍ വംശീയമോ ദേശീയതയോ അടിസ്ഥാനമാക്കിയുള്ള വേര്‍തിരിവ് നേരിട്ടതായി കണക്കുകള്‍ പറയുന്നു. 18നും 24നും ഇടയില്‍ പ്രായമുള്ളവരാണ് അധികവും ഇത്തരം മോശം അനുഭവം നേരിടുന്നത്.
പൊതു സ്ഥലത്തും തൊഴിലിടത്തും സോഷ്യല്‍മീഡിയയിലും മോശം അനുഭവമുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട ബ്രിട്ടീഷുകാരില്‍ 62 ശതമാനം പേര്‍ വംശീയ അസമത്വം ഗുരുതര പ്രശ്‌നമാണെന്ന് അഭിപ്രായപ്പെട്ടു. വെള്ളക്കാരായ ബ്രിട്ടീഷുകാരില്‍ 57 ശതമാനവും ഇതേ നിലപാട് പങ്കുവച്ചു.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മുന്‍ഗണനാ പരിഗണന ലഭിക്കുന്നുവെന്ന ധാരണയില്‍ സമൂഹത്തില്‍ ഭിന്നത വര്‍ധിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വെള്ളക്കാരായ പ്രതികരിച്ചവരില്‍ 37 ശതമാനം പേര്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വെള്ളക്കാരേക്കാള്‍ മികച്ച പരിഗണന ലഭിക്കുന്നുവെന്ന് കരുതുന്നവരാണ്. ഈ അടുത്ത കാലത്ത് സോഷ്യല്‍മീഡിയയുടെ സ്വാധീനത്താല്‍ കൗമാരക്കാരില്‍ പോലും വിദ്വേഷ അക്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതില്‍ ന്യൂനപക്ഷം സമ്മര്‍ദ്ദത്തിലാണ്.