രാജ്യത്തെ പിടികുലുക്കാന്‍ പോന്ന ഏറ്റവും വലിയ ലൈംഗിക വിവാദത്തിനു നടുവില്‍ മധ്യപ്രദേശ്. ഹണിട്രാപ്പില്‍ കുടുങ്ങിയവരില്‍ ഇപ്പോള്‍ മറ്റൊരു സംസ്ഥാനത്തെ ഗവര്‍ണര്‍ മുതല്‍ മുന്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍ , എംഎല്‍എ മാര്‍, ഭരണ- പ്രതിപക്ഷ നേതാക്കളും ഉദ്യോഗസ്ഥ പ്രമുഖരും, വ്യവസായികള്‍... പട്ടിക നീളുകയാണ്. വീഡിയോകള്‍, അശ്ലീല സംഭാഷണത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍, പ്രമുഖരുടെ നഗ്ന ചിത്രങ്ങള്‍, ഓഡിയോ ഫയലുകള്‍ എന്നിവ അടക്കം 4,000 ഡിജിറ്റല്‍ തെളിവുകള്‍ ഇതിനോടകം പോലീസിനു ലഭിച്ചു. ഇവ അയ്യായിരം പിന്നിടും എന്നാണ് പോലീസ് പറഞ്ഞത്. ഹാര്‍ഡ് ഡിസ്‌ക്, മെമ്മറി കാര്‍ഡ് എന്നിവയില്‍നിന്നു നീക്കം ചെയ്ത ഫയലുകള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണു പോലീസ് പറയുന്നത്. വി.ഐ.പികള്‍ക്കു പിന്നാലെയുള്ള അന്വേഷണവും തുടങ്ങിയിട്ടുണ്ട്.
ആര്‍തി ദയാല്‍ (29), മോണിക്ക യാദവ് (18), ശ്വേത വിജയ് ജെയ്ന്‍ (38), ശ്വേതാ സ്വപ്‌നിയാല്‍ ജെയ്ന്‍ (48), ബര്‍ഖ സോണി (34), ഓം പ്രകാശ് കോറി (45) എന്നിവരാണു കേസില്‍ ഇതുവരെ പിടിയിലായത്. ബോളിവുഡ് രണ്ടാം നിര നടിമാരെ ഉപയോഗിച്ച് പുരുഷന്മാരെ വശീകരിച്ചു കിടപ്പറ പങ്കിടാന്‍ ക്ഷണിക്കുകയും ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ ചിത്രീകരിക്കുകയുമാണു സംഘം ചെയ്തത്. ദൃശ്യങ്ങള്‍ ഉപയോഗിച്ചായിരുന്നു അടുത്തഘട്ടം. രാഷ്ട്രീയ - ഉദ്യോഗസ്ഥ പ്രമുഖരെ കുടുക്കി വിലപേശുകയായിരുന്നു രീതി. ഇവരുടെ നിയന്ത്രണത്തിലുള്ള സംഘടനയ്ക്കായി കേന്ദ്ര- സംസ്ഥാന ഫണ്ടുകള്‍ സംഘടിപ്പിക്കുകയായിരുന്നു തന്ത്രം. ചലച്ചിത്ര താരങ്ങളെയും വ്യവസായികളെയും കുടുക്കി നേരിട്ടും ഇവര്‍ പണം വാങ്ങി. ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്‍ജിനീയര്‍ ഹര്‍ഭജന്‍ സിങ്ങിന്റെ പരാതിയിലാണു ഒടുക്കം പോലീസ് അന്വേഷണം തുടങ്ങിയത്.
സംഘാംഗമായ ശ്വേത വിജയ് ജെയ്ന്‍ വഴിയാണു മോണിക്ക യാദവിനെ ഹര്‍ഭജന്‍ പരിചയപ്പെടുന്നത്. നിര്‍ധന കുടുംബത്തില്‍പെട്ട മോണിക്കയ്ക്കു ജോലി വേണമെന്നായിരുന്നു ആവശ്യം. വൈകാതെ മോണിക്കയുടെ കിടപ്പറയില്‍ ഹര്‍ഭജനെത്തി. രഹസ്യ കൂടിക്കാഴ്ചകളുടെ ദൃശ്യങ്ങള്‍ സംഘം പകര്‍ത്തുകയായിരുന്നു. ദൃശ്യങ്ങളുടെ പേരില്‍ മൂന്ന് കോടി രൂപയാണു സംഘം ആവശ്യപ്പെട്ടത്. ഒടുവില്‍ ഈ മാസം 17 ന് ഹര്‍ഭജന്‍ ഇന്‍ഡോര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഒളിക്യാമറകള്‍, കണക്കില്‍പ്പെടാത്ത പണം, മൊെബെല്‍ ഫോണുകള്‍, ആഡംബര വാഹനങ്ങള്‍ എന്നിവ തട്ടിപ്പുസംഘത്തില്‍നിന്നു പോലീസ് പിടിച്ചെടുത്തു. വാര്‍ത്ത പുറത്തായതോടെ ഹര്‍ഭജന്‍ സസ്‌പെന്‍ഷനിലുമായി.
ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണം കൂടുതല്‍പ്പേരിലെത്തിക്കുകയായിരുന്നു. അന്വേഷണത്തിനിടെ തെളിവുകള്‍ പോലീസില്‍നിന്നു സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇതോടെ വിവാദം ശക്തമായി. സംഘത്തിലെ ആര്‍തി ദയാല്‍, മോണിക്ക യാദവ്, ശ്വേത വിജയ് ജെയ്ന്‍, ശ്വേത സ്വപ്‌നിയാല്‍ ജെയ്ന്‍, ബര്‍ഖ സോണി എന്നിവര്‍ക്കു മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ സ്വാധീനമുണ്ടെന്നും സാമൂഹിക മാധ്യമങ്ങള്‍ കണ്ടെത്തി.
ഭര്‍ത്താവിനെതിരേ സ്ത്രീധനപീഡനക്കേസ് നല്‍കി വീടു വിട്ടിറങ്ങിയ ആര്‍തി ദയാലാണു ശ്വേതയുമായി ചേര്‍ന്നു തട്ടിപ്പ് സംഘം തുടങ്ങിയതെന്നാണു സൂചന. ഭോപ്പാലിലെ ഒരു ഐ.എ.എസ് ഓഫിസറായിരുന്നു കെണിയില്‍ വീണ ആദ്യ പ്രമുഖന്‍. സര്‍ക്കാരിന്റെ പദ്ധതികളും ഫണ്ടും തട്ടിപ്പ് സംഘത്തിന്റെ സംഘടനയിലേക്ക് ഒഴുകി.
2013, 2018 കളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ മുഖ്യപ്രചാരകയായിരുന്നു ശ്വേത വിജയ് ജെയ്‌നെന്നു മധ്യപ്രദേശ് പി.സി.സി. വൈസ് പ്രസിഡന്റ് അരുണോദോയ് ചൗബ ആരോപിച്ചു. തെളിവായി അദ്ദേഹം ചിത്രങ്ങളും പുറത്തുവിട്ടു. ഇവര്‍ വഴി ഒരു മുന്‍ മുഖ്യമന്ത്രി വീടുവാങ്ങിയതിന്റെ തെളിവും പുറത്തുവന്നിട്ടുണ്ട്. ശ്വേത സ്വപ്‌നിയാല്‍ ജെയ്‌നു ബി.ജെ.പി. നേതാവും മുന്‍ മന്ത്രിയുമായ ബിജേന്ദ്ര പ്രതാപ് സിങ്ങുമായി ബന്ധമുണ്ടെന്നാണ് ആരോപണം. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു ശ്വേത സ്വപ്‌നിയാലിന്റെ താമസം. സംഘാംഗമായ ബര്‍ഖ സോണിക്കാണു കോണ്‍ഗ്രസ് ബന്ധമുള്ളത്. ഇവരുടെ ഭര്‍ത്താവ് കോണ്‍ഗ്രസ് ഐടി സെല്‍ ഭാരവാഹിയാണ്. ബിജെപി -കോണ്‍ഗ്രസ് ഉന്നത നേതാക്കളും ഹണിട്രാപ്പില്‍ വീണു എന്നതുകൊണ്ട് കേസ് ഒതുക്കാനുള്ള നീക്കവും അണിയറയില്‍ ശക്തമാണ്.