രാഷ്ട്രീയചാണക്യന്‍ അമിത് ഷായുടെ അടവുകളെല്ലാം പിഴച്ച തിരഞ്ഞെടുപ്പായിരുന്നു ഡല്‍ഹിയിലേത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയ്ക്കുണ്ടാക്കുന്ന തുടര്‍ പരാജയങ്ങളുടെ ഗണത്തിലെ ഒടുവിലത്തേതാണ് ഡല്‍ഹി. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം എന്നതിലുപരി രാജ്യതലസ്ഥാനത്തെ ആര് ഭരിക്കുന്നു എന്നതിന് സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യമുണ്ട്. ആ സ്ഥിതിയ്ക്ക് തന്ത്രങ്ങളുടെ ആശാനായ അമിത് ഷായ്‌ക്കേല്‍ക്കുന്ന വലിയ തിരിച്ചടി കൂടിയാണിത്.
ഛത്തീസ്ഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് ഇപ്പോള്‍ ഡല്‍ഹിയും. ബീഹാര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് ഡല്‍ഹിയിലും ബി.ജെ.പിയ്ക്ക് തിരിച്ചടിയേല്‍ക്കുന്നുവെന്നത് പാര്‍ട്ടിയ്ക്കും അമിത് ഷായ്ക്കും ഒട്ടും ശുഭസൂചനയല്ല.
പാര്‍ട്ടിയെ നയിക്കുന്നത് സാങ്കേതികമായി ജെ.പി നദ്ദയാണെന്നതും കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ബി.ജെ.പി നില മെച്ചപ്പെടുത്തിയെന്നതും ശരിയായിരിക്കാം. എന്നാല്‍ രണ്ടാം മോദിസര്‍ക്കാര്‍ അധികാരത്തില്‍ കയറിയതുമുതല്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് ചരടുവലിക്കുന്ന അമിത് ഷാ ഡാല്‍ഹി തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ റാലികളും പ്രചരണത്തിനായി തെരഞ്ഞെടുത്ത നേതാക്കളും ഈ തെരഞ്ഞെടുപ്പിനെ ബിജെപി ഒരു നിര്‍ണായകഘട്ടമായി കണ്ടിരുന്നു എന്ന് തെളിയിക്കുന്നതാണ്.
അരവിന്ദ് കെജരിവാളിനെ വ്യക്തിപരമായി ആക്രമിച്ച് പ്രചരണറാലികളില്‍ വിദ്വേഷം പരത്താന്‍ അമിത് ഷാ മുന്നിലുണ്ടായിരുന്നു. നരേന്ദ്രമോദിയേക്കൂടാതെ വിജയ് രൂപാനി, ദേവേന്ദ്ര ഫഡ്‌നാവിസ്, ബിപ്ലബ് ദേബ്, ശിവരാജ് സിംഗ് ചൗഹാന്‍ തുടങ്ങി മുഖ്യമന്ത്രിമാരും മുന്‍മുഖ്യമന്ത്രിമാരും സജീവമായി ഡല്‍ഹിയില്‍ ക്യാംപ് ചെയ്തതും അമിത് ഷായുടെ നിര്‍ദ്ദേശത്തിലായിരുന്നു.
യോഗി ആദിത്യനാഥ് വിദ്വേഷപ്രചരണവുമായി രണ്ട് ദിവസം ഡല്‍ഹിയിലുണ്ടായിരുന്നു. 240 എം.പിമാരും 70 കേന്ദ്രമന്ത്രിമാരും ഡല്‍ഹിയില്‍ പ്രചാരണത്തിനിറങ്ങി. കഴിഞ്ഞവര്‍ഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏഴില്‍ ഏഴു സീറ്റും ബിജെപി നേടിയിരുന്നു. എന്നാല്‍ വെറും ഒമ്പത് മാസത്തിനുള്ളില്‍ ചിത്രം മാറി.
എല്ലാ തെരഞ്ഞെടുപ്പുകളിലേയും പോലെ മതവിദ്വേഷവും വര്‍ഗീയതയുമായിരുന്നു ബി.ജെ.പിയുടെ പ്രചരണായുധം. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന് അമിത് ഷാ തന്നെ പറഞ്ഞു. ആം ആദ്മി പാര്‍ട്ടി പക്ഷെ വികസനത്തിലും ജനകീയ വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു.
പ്രത്യേകിച്ച് ഷാ-മോദി കൂട്ടുകെട്ടിന് വലിയ തിരിച്ചടിയേല്‍ക്കുന്ന സമയമാണിത്. ജെ.എന്‍.യുവും, ജാമിയയും ഷാഹിന്‍ബാഗും തുടങ്ങിയ പോരാട്ടം തെരഞ്ഞെടുപ്പ് കളത്തിലേക്ക് കൂടി പടരുന്ന കാഴ്ചയാണ്.