വുഹാനില്‍ നിന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വഴി ഇന്ത്യയില്‍ ആദ്യമായി കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനമായിട്ടും കേരളത്തില്‍ എങ്ങനെ കൊറോണ വൈറസിനെ മെരുക്കാനായി എന്ന ചോദ്യം ചെന്നെത്തുക കെ കെ ഷൈലജ ടീച്ചര്‍ എന്ന ആരോഗ്യ മന്ത്രിയിലും അവരുടെ ടീമിലും ആണ്.
കേരളത്തിന്റെ മാതൃകാപരമായ കോവിഡ് പ്രതിരോധം രാജ്യത്തിന്റെ മാത്രമല്ല ലോകത്തിന്റെ ശ്രദ്ധ തന്നെ നേടിക്കഴിഞ്ഞു. മൂന്നരക്കോടി ജനസംഖ്യയില്‍ 524 വൈറസ് ബാധിതര്‍ മാത്രമുണ്ടാവുകയും അതില്‍ തന്നെ മരണം നാലില്‍ നിര്‍ത്താനായതും ആരോഗ്യ രംഗത്തെ 'കേരള മോഡലിന്റെ' നേട്ടമായി ഉയര്‍ത്തിക്കാട്ടുകയാണ് ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയന്‍. 'കൊറോണ വൈറസിന്റെ അന്തക', 'കേരളത്തിലെ റോക്ക് സ്റ്റാര്‍ ആരോഗ്യമന്ത്രി' എന്നൊക്കെയാണ് പത്രം കെ കെ ഷൈലജ ടീച്ചറിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ലോകത്തും ഇന്ത്യയില്‍ തന്നെയും കൊറോണ താണ്ഡവമാടുമ്പോള്‍ കേരളം സുരക്ഷിത തീരത്തു തന്നെ തുടരുന്നത് ആരോഗ്യമേഖലയിലെ ഈ മുന്‍കരുതലും മുന്നൊരുക്കങ്ങളും കൊണ്ടുതന്നെ.
ഒരുക്കം
ചൈനയില്‍ പടരുന്ന അപകടകരമായ പുതിയ വൈറസിനെക്കുറിച്ച് ഓണ്‍ലൈനില്‍ വായിച്ച കെ കെ ഷൈലജ 2020 ജനുവരി 20ന് വൈദ്യശാസ്ത്ര പരിശീലനം ലഭിച്ച തന്റെ ഡെപ്യൂട്ടിക്ക് ഫോണ്‍ ചെയ്യുന്നു. ചൈനയില്‍ പടരുന്ന ആ വൈറസ് നമ്മ ള്‍ക്ക് വരുമോ?' എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. "തീര്‍ച്ചയായും മാഡം," അദ്ദേഹം മറുപടി പറഞ്ഞു. അങ്ങനെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആദ്യമായി കേരളത്തിലെ ആരോഗ്യമന്ത്രി ഒരുക്കങ്ങള്‍ ആരംഭിച്ചു. (യുകെയുടെ പകുതി ജനസംഖ്യയുള്ള കേരളത്തില്‍ കോവിഡ് മരണം ഇപ്പോഴും വെറും നാലും അതിനു ശേഷം രോഗം പടര്‍ന്ന യുകെയില്‍ അത് 40000 ഉം ആണെന്നോര്‍ക്കുക)
ഇതുകൊണ്ടാണ് 63 കാരിയായ ആരോഗ്യമന്ത്രിയെ 'കൊറോണ വൈറസ് അന്തക', 'റോക്ക് സ്റ്റാര്‍ ആരോഗ്യമന്ത്രി' എന്നീ പേരുകള്‍കൊണ്ട് വിശേഷിപ്പിച്ചത് .മുന്‍ സെക്കണ്ടറി സ്കൂള്‍ സയന്‍സ് ടീച്ചറിനു ഈ പേരുകള്‍ വിചിത്രമായി തോന്നാമെങ്കിലും ഫലപ്രദമായ രോഗം തടയല്‍ ഒരു ജനാധിപത്യത്തില്‍ മാത്രമല്ല, ഒരു ദരിദ്രനിലും സാധ്യമാണെന്ന് തെളിയിച്ചതില്‍ അവര്‍ പ്രകടിപ്പിച്ച ആത്മധൈര്യം പ്രശംസ പ്രതിഫലിപ്പിക്കുന്നതാണ് എന്ന് ഗാര്‍ഡിയന്‍ വിശേഷിപ്പിക്കുന്നു.
എങ്ങനെ നേടി?
ചൈനയിലെ പുതിയ വൈറസിനെക്കുറിച്ച് വായിച്ച് മൂന്ന് ദിവസത്തിന് ശേഷം, കോവിഡ് -19 ന്റെ ആദ്യത്തെ കേസ് കേരളത്തില്‍ എത്തുന്നതിനു മുമ്പ്, ഷൈലജ തന്റെ ദ്രുത പ്രതികരണ സംഘത്തിന്റെ ആദ്യ യോഗം ചേര്‍ന്നു. അടുത്ത ദിവസം, ജനുവരി 24, ടീം ഒരു കണ്‍ട്രോള്‍ റൂം സ്ഥാപിക്കുകയും കേരളത്തിലെ 14 ജില്ലകളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് അവരുടെ തലത്തില്‍ തന്നെ ഇത് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. വുഹാനില്‍ നിന്നുള്ള ഒരു വിമാനം വഴി ആദ്യ കേസ് എത്തുമ്പോഴേക്കും, ലോകം ആരോഗ്യ സംഘടനയുടെ പ്രോട്ടോക്കോള്‍ പ്രകാരമുള്ള പരിശോധന, കണ്ടെത്തല്‍, നിരീക്ഷണത്തില്‍ വയ്ക്കല്‍ , പിന്തുണ എന്നിവ സ്വീകരിച്ചു കഴിഞ്ഞിരുന്നു.
വുഹാനില്‍ നിന്നുള്ള യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയപ്പോള്‍ അവരുടെ താപനില പരിശോധിച്ചു. പനി ബാധിച്ചതായി കണ്ടെത്തിയ മൂന്നുപേരെ അടുത്തുള്ള ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. ബാക്കിയുള്ള യാത്രക്കാരെ ഹോം ക്വാറന്‍റൈനിലാക്കി - ഒപ്പം മലയാളത്തില്‍ ഇതിനകം അച്ചടിച്ച കോവിഡ് -19 നെക്കുറിച്ചുള്ള വിവര ലഘുലേഖകള്‍ വിതരണം ചെയ്തു . ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികള്‍ കോവിഡ് -19 പോസിറ്റീവ് ആണെന്ന് കണ്ടെത്തിയെങ്കിലും വേഗം സുഖപ്പെട്ടു. "ആദ്യ ഭാഗം ഒരു വിജയമായിരുന്നു," ഷൈലജ പറയുന്നു. 'എന്നാല്‍ വൈറസ് ചൈനയ്‌ക്കപ്പുറത്തേക്ക് വ്യാപിച്ചു, താമസിയാതെ അത് എല്ലായിടത്തും വ്യാപിച്ചു.'
ഫെബ്രുവരി അവസാനം, വിമാനത്താവളത്തില്‍ വെനീസില്‍ നിന്ന് മടങ്ങുന്ന ഒരു മലയാളി കുടുംബം തങ്ങളുടെ യാത്രാ വിവരം മറച്ചു നിലവിലുള്ള നിയന്ത്രണങ്ങള്‍ക്ക് വഴങ്ങാതെ വീട്ടിലേക്ക് പോകുകയും ചെയ്തു. മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ കോവിഡ് കേസ് കണ്ടെത്തി അവരെ തിരിച്ചറിഞ്ഞപ്പോഴേക്കും അവരുടെ കോണ്‍ടാക്റ്റുകള്‍ നൂറുകണക്കിന് ആയിരുന്നു. എങ്കിലും കോണ്‍ടാക്റ്റ് ട്രേസറുകള്‍ പരസ്യങ്ങളുടെയും സോഷ്യല്‍ മീഡിയയുടെയും സഹായത്തോടെ ട്രാക്കുചെയ്‌തു, മാത്രമല്ല അവരെയെല്ലാം നിരീക്ഷണത്തിലാക്കുകയും ചെയ്തു.
അതും നിയന്ത്രണ വിധേയമായി വരവെയാണ് ധാരാളം വിദേശ തൊഴിലാളികള്‍ രോഗബാധിതരായ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വന്നു തുടങ്ങിയത്.അവരില്‍ ചിലര്‍ വൈറസ് ബാധിതരാണെന്നു കണ്ടെത്തി. പിന്നീട് നിതാന്ത ജാഗ്രതയായിരുന്നു. മാര്‍ച്ച് 23 ന് സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കുള്ള എല്ലാ ഫ്ലൈറ്റുകളും നിര്‍ത്തി. പിന്നാലെ രാജ്യം ലോക്ക് ഡൗണിലേക്ക് പ്രവേശിച്ചു.
കേരളത്തിലെ വൈറസിന്റെ തീവ്രത സമയത്തു 170,000 ആളുകളെ വരെ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീടുകളില്‍ കര്‍ശന നിരീക്ഷണത്തിലാക്കി. ബാത്ത്റൂം അറ്റാച്ഡ് ഇല്ലാത്തവരെ സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ മെച്ചപ്പെട്ട ഐസൊലേഷന്‍ യൂണിറ്റുകളില്‍ പാര്‍പ്പിച്ചു. 170,000 എന്ന സംഖ്യ ചുരുങ്ങി 21,000 ആയി.
'മാത്രമല്ല അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 150,000 കുടിയേറ്റ തൊഴിലാളികളെ ഇവിടെ പാര്‍പ്പിക്കുകയും സൗജന്യമായി ഭക്ഷണം നല്‍കുകയും ചെയ്തു. ഞങ്ങള്‍ അവര്‍ക്ക് ദിവസം മൂന്നു നേരം ശരിയായ ഭക്ഷണം നല്‍കി - ആ തൊഴിലാളികളെ ഇപ്പോള്‍ പ്രത്യേക ട്രെയിനുകളില്‍ വീട്ടിലേക്ക് അയയ്ക്കുന്നു'- മന്ത്രി പറഞ്ഞു.
കോവിഡ് -19 ന് മുമ്പ് 2018 ല്‍ നിപ്പ എന്ന അതിലും മാരകമായ വൈറല്‍ രോഗം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുകയും അതിനെ പ്രതിപാദിക്കുന്ന വൈറസ് എന്ന സിനിമയിലെ ഒരു കഥാപാത്രമായി മന്ത്രി മാറുകയും ചെയ്തത് ഗാര്‍ഡിയന്‍ പറയുന്നുണ്ട്.