ലണ്ടന്‍: യുകെയില്‍ കൊറോണ ലോക്ക്ഡൗണ്‍ മൂലവും രോഗ ഭീതിയും മൂലം സ്‌ട്രോക്ക്, ഹാര്‍ട്ട് അറ്റാക്ക്, കാന്‍സര്‍ എന്നിവ ബാധിച്ചവര്‍ പോലും ആശുപത്രിയിലെത്താനാവാത്ത സ്ഥിതിയാണ്. രാജ്യത്തു കോവിഡ് ഭീതി മൂലം ആറ് മാസങ്ങള്‍ക്കിടെ മൂന്നിലൊന്ന് രോഗികളും ജിപി അപ്പോയിന്റ്‌മെന്റുകള്‍ വേണ്ടെന്ന് വയ്ക്കുകയോ നീട്ടുകയോ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. വെയിറ്റിങ് ലിസ്റ്റുകള്‍ ലക്ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ മറ്റു രോഗികളെ പരിശോധിക്കുകയും രോഗം നിര്‍ണയിക്കാനും ആശുപത്രികളില്ലാതെ തന്നെ സ്വകാര്യം ഒരുക്കുകയാണ് എന്‍എച്ച്എസ് .
ടൗണ്‍ സെന്ററുകളിലേയും, റീട്ടെയില്‍ പാര്‍ക്കുകളിലെയും ഒഴിഞ്ഞ് കിടക്കുന്ന കടകളില്‍ 'വണ്‍-സ്റ്റോപ്പ്-ഷോപ്പുകള്‍' ആരംഭിച്ച് ടെസ്റ്റിംഗ് സേവനങ്ങള്‍ ലഭ്യമാക്കാനാണു എന്‍എച്ച്എസ് തയാറെടുക്കുന്നത്. വീടുകള്‍ക്ക് സമീപത്ത് തന്നെ സുപ്രധാന പരിശോധനകള്‍ നേടാന്‍ രോഗികള്‍ക്ക് ഈ ഡയഗനോസ്റ്റിക് സെന്ററുകള്‍ അവസരമൊരുക്കും. ഇതുവഴി ആശുപത്രികള്‍ അവശ്യ പരിചരണങ്ങള്‍ക്ക് മാത്രമായി മാറുകയും ചെയ്യും. തിരക്കും കോവിഡ് ഭീതിയും ഒഴിവാക്കുകയും ചെയ്യാം. ചുരുങ്ങിയത് 160 സെന്ററുകളെങ്കിലും ഈ വിധം ആരംഭിച്ച് എംആര്‍ഐ, സിടി സ്‌കാനുകളും, എക്സ്-റേ, അള്‍ട്രാസൗണ്ട്, ബ്ലഡ് ടെസ്റ്റുകളും ലഭ്യമാക്കാനാണ് എന്‍എച്ച്എസ് ഉദ്ദേശിക്കുന്നത്. ഇതുവഴി ക്യാന്‍സര്‍, ഹൃദ്രോഗം, സ്ട്രോക്ക്, ബ്രീത്തിംഗ് പ്രശ്നങ്ങള്‍ എന്നിവ അനായാസം തിരിച്ചറിയാന്‍ ഡോക്ടര്‍മാരെ സഹായിക്കും.ബ്രെസ്റ്റ് ക്യാന്‍സര്‍ സ്‌ക്രീനിംഗ്, ആന്റിനേറ്റല്‍ അള്‍ട്രാസൗണ്ട് സ്‌കാന്‍, ഇയര്‍ ടെസ്റ്റ്, ഐ ടെസ്റ്റ് എന്നിവയും ഈ സൗകര്യങ്ങളില്‍ ലഭ്യമാക്കാന്‍ കഴിയും.
സെന്ററുകള്‍ 'കോവിഡ് രഹിതമാകുമെന്ന്' ആരോഗ്യ മേധാവികള്‍ ഉറപ്പേകുന്നു. ടെസ്റ്റിംഗ് സെന്ററുകള്‍ അനായാസവും, സുരക്ഷിതവുമായ സേവനം ഉറപ്പാക്കുമെന്നാണ് പ്രൊഫ സര്‍ മൈക്ക് റിച്ചാര്‍ഡ്സ് എന്‍എച്ച്എസ് മേധാവി സൈമണ്‍ സ്റ്റീവന്‍സിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.ഡയഗനോസ്റ്റിക് കേന്ദ്രങ്ങള്‍ സ്ഥാപിക്കുമ്പോള്‍ 2000 റേഡിയോളജിസ്റ്റുകളെയും, 4000 റേഡിയോഗ്രാഫേഴ്സിനെയും, മറ്റ് സഹജീവനക്കാരെയും നിയോഗിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ചില കാര്യങ്ങള്‍ അടിയന്തരമായും, ബാക്കിയുള്ള പദ്ധതി അഞ്ച് വര്‍ഷം കൊണ്ട് നടപ്പാക്കാനുമാണ് ലക്ഷ്യമിടുന്നത്.
കോവിഡ് കാലത്ത് ഡോക്ടര്‍-രോഗീ ബന്ധത്തില്‍ ഏറെ അകല്‍ച്ചയുണ്ടാക്കിയെന്നാണ് ദി പേഷ്യന്റ്‌സ് അസോസിയേഷന്‍ പറയുന്നത്. ലോക്ക്ഡൗണ്‍ കാലത്തു സ്‌ട്രോക്ക്, ഹാര്‍ട്ട് അറ്റാക്ക്, കാന്‍സര്‍ എന്നിവമൂലം 75,000 പേരെങ്കിലും മരിക്കാമെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന രേഖകള്‍ പറഞ്ഞിരുന്നു. ഇവരാരും കോവിഡ് പിടിപെട്ടു മരണമടയുന്നവരല്ല , മറിച്ചു സ്‌ട്രോക്ക്, ഹാര്‍ട്ട് അറ്റാക്ക് എന്നിവ മൂലം ആശുപത്രിയിലെത്താനാവാതെയും കാന്‍സര്‍പരിശോധന നടത്താനാവാത്തതും മൂലമാണ്. രാജ്യത്തെ കോവിഡ് മരണം 42000 ആയിരിക്കുമ്പോഴാണ് അതിന്റെ ഇരട്ടിയോളം ലോക്ക് ഡൗണ്‍ മൂലം ആശുപത്രികളില്‍ എത്തപ്പെടാനാവാതെ മരിക്കുക.
കാന്‍സര്‍ നിര്‍ണയം, റദ്ദാക്കിയ പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക മാന്ദ്യത്തിന്റെ ആരോഗ്യപരമായ പ്രത്യാഘാതങ്ങള്‍ എന്നിവയുടെ ഫലമായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 31,900 പേര്‍ അധികമായി മരിക്കാമെന്നും പറയുന്നു. യുകെയില്‍ കൊറോണ ലോക്ക്ഡൗണ്‍ കാലത്തു സ്‌ട്രോക്ക്, ഹാര്‍ട്ട് അറ്റാക്ക്, മറ്റ് ഹൃദയസംബന്ധമായ തകരാറുകള്‍ തുടങ്ങിയവ മൂലം അധിക മരണങ്ങളുണ്ടായെന്നു നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു . ഹൃദ്രോഗമരണങ്ങളില്‍ 17 ശതമാനം വര്‍ധന ഉണ്ടായി.