ലണ്ടന്‍ : അടിയന്തരമായി എട്ട് ബില്യണ്‍ പൗണ്ട് അധിക സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ അഭിമാനമായ എന്‍എച്ച്എസ് നല്‍കുന്ന പല സേവനങ്ങളും വെട്ടിച്ചുരുക്കേണ്ടതായി വരുമെന്ന് ഹെല്‍ത്ത് സര്‍വീസ് ലീഡഴ് സ് മുന്നറിയിപ്പ് . അടുത്ത സാമ്പത്തിക വര്‍ഷം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ 2021 - 22 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള എന്‍എച്ച്എസിന്റെ ബജറ്റിനെ സംബന്ധിച്ച് ട്രഷറിയും എന്‍എച്ച്എസും തമ്മില്‍ ഇനിയും സമവായത്തില്‍ എത്തിയിട്ടില്ല എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍. എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഡാനി മോര്‍ട്ടിമെറിന്‍ ചാന്‍സലര്‍ റിഷി സുനക്കിന് അയച്ച കത്തില്‍ ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്.
കോവിഡിന്റെ രണ്ടാം തരംഗം പിടി മുറുക്കിയപ്പോള്‍ എന്‍എച്ച്എസിന്റെ പ്രവര്‍ത്തനങ്ങള്‍ ആകെ താളം തെറ്റിയിരുന്നു. ഹോസ്പിറ്റലുകളില്‍ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞപ്പോള്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള മറ്റ് രോഗങ്ങള്‍ക്കുള്ള ചികിത്സകള്‍ നല്‍കാന്‍ സാധിച്ചില്ല . കോവിഡ് ഒഴികെയുള്ള മറ്റു ചികിത്സയ്ക്ക് പ്രതീക്ഷിച്ചത്ര സേവനം നല്‍കാന്‍ എന്‍എച്ച്എസിന് കഴിയാത്ത അവസ്ഥയുണ്ടായി. നഴ്‌സുമാരുടെ ഒഴിവും കൂടി വരുകയാണ്.
കൊറോണ പിടിമുറുക്കിയതിന് ശേഷം 3 ലക്ഷത്തിലധികം പേരാണ് ഒരുവര്‍ഷത്തിലേറെയായി ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. എന്നാല്‍ കോവിഡ്-19 വ്യാപനത്തിന് മുന്‍പ് ഇത് വെറും 1600 പേര്‍ മാത്രമായിരുന്നു. രാജ്യത്തെ ഗുരുതര രോഗങ്ങള്‍ക്കുള്ള ചികിത്സകള്‍ അടിമുടി താളംതെറ്റിയതിന്റെ സൂചനയാണ് ഈ കണക്കുകള്‍. ഇത് ഭയപ്പെടുത്തുന്നതാണെന്നും എന്‍എച്ച്എസ് ഈ വെയിറ്റിംഗ് ലിസ്റ്റ് തരണം ചെയ്യാന്‍ വളരെ സമയം എടുക്കും എന്നും ഇംഗ്ലണ്ടിലെ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സിലെ ടിം മിച്ചല്‍ പറഞ്ഞു. ഇങ്ങനെയൊരു സാഹചര്യത്തില്‍ നിലവിലെ സ്റ്റാഫ് അംഗങ്ങളെ വെച്ച് മുന്നോട്ടു പോകുന്നത് മലയാളികള്‍ ഉള്‍പ്പെടെയുള്ള എന്‍എച്ച്എസ് നേഴ്‌സുമാര്‍ക്ക് താങ്ങാവുന്നതിലും അധിക ജോലിഭാരം ആയിരിക്കും.
ജീവനക്കാരുടെ നാമമാത്ര വേതന വര്‍ധനയിലും പ്രതിഷേധമുണ്ട്. ബജറ്റില്‍ എന്‍എച്ച്എസിനി പാടെ അവഗണിക്കുകയായിരുന്നു ചാന്‍സലര്‍ എന്നായിരുന്നു വിമര്‍ശനം