ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കോലാഹലത്തിനിടെ ഇന്ത്യയില്‍ കോവിഡ് രണ്ടാംതരംഗ ഭീഷണി ശക്തമായി. മൂന്നു മാസത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന എണ്ണമാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നതു. അതിനു പുറമെ ജനിതക മാറ്റം വന്ന കോവിഡും അതിവേഗം പടരുകയാണ്. ഇതിനോടകം 400 പേര്‍ക്ക് കോവിഡിന്റെ യുകെ,സൗത്ത് ആഫ്രിക്ക,ബ്രസീല്‍ വകഭേദങ്ങള്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 158 കേസുകളും കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലാണ് റിപ്പോര്‍ട്ട് ചെയ്തത്.
മാര്‍ച്ച് നാല് വരെ 242 കേസുകള്‍ മാത്രമാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. പെട്ടെന്നു പടര്‍ന്നു പിടിക്കുന്നതാണ് ഈ കോവിഡ് വക ഭേദങ്ങളെന്നാണ് നിഗമനം. ജനിതക മാറ്റം സംഭവിച്ച ഈ വൈറസുകള്‍ക്ക് മുമ്പ് കോവിഡ് ബാധിച്ചവരെ വീണ്ടും പിടി കൂടാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ സഹമന്ത്രി അശ്വനി ചൗധരി രാജ്യസഭയില്‍ വ്യക്തമാക്കി.
ഡിസംബര്‍ 29ന് ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ആറ് പേര്‍ക്കാണ് രാജ്യത്ത് ആദ്യമായി കോവിഡിന്റെ യു.ക വകഭേദം കണ്ടെത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് കോവിഡ് കേസുകളില്‍ 43 ശതമാനത്തിന്റെ വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് രണ്ടാം വ്യാപന തരങ്കത്തിന്റെ ലക്ഷണമാണെന്ന് ആരോഗ്യ മന്ത്രാലയം സൂചന നല്‍കിയിരുന്നു.
കേരളത്തിലും തമിഴ് നാട്ടിലും എല്ലാ കോവിഡ് പ്രോട്ടോക്കോളും ലംഘിച്ചാണ് തെരെഞ്ഞടുപ്പ് പ്രചാരണം പൊപൊടിക്കുന്നത്. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ രോഗവ്യാപനം തിരഞ്ഞെടുപ്പിന് ശേഷം കുതിച്ചുയരുമെന്ന ആശങ്ക ശക്തമായി.
കോവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്ന അവസ്ഥയില്‍ സ്കൂളുകള്‍ അടച്ചിടാന്‍ തെലങ്കാന തീരുമാനിച്ചു. രണ്ട് ദിനത്തില്‍ കുട്ടികളും അദ്ധ്യപകരും അടക്കം 140 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം. ബാലനഗറിലെ ഒരു സ്കൂളില്‍ 38 വിദ്യാര്‍ത്ഥികള്‍ക്ക് ചൊവ്വാഴ്ചയും, തിങ്കളാഴ്ച മച്ചേരിയല്‍ എന്ന സ്ഥലത്തെ സര്‍ക്കാര്‍ സ്കൂളില്‍ 56 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.അടുത്തിടെയാണ് തെലങ്കാനയില്‍ 6 മുതല്‍ 10വരെയുള്ള ക്ലാസുകള്‍ വീണ്ടും ആരംഭിച്ചത്.