ബംഗളൂരു: മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അഞ്ചുമാസമായി ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. പിതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിനീഷ് പുതിയ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കോടിയേരിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കി
പിതാവായ കോടിയേരി ബാലകൃഷ്ണന്റെ രോഗം ഗുരുതരമാണെന്നും മകനായ തന്റെയുള്‍പ്പടെ സാമിപ്യം ഇപ്പോള്‍ ആവശ്യമാണെന്നുമാണ് ജാമ്യാപേക്ഷയില്‍ ബിനീഷ് പറയുന്നത്. ചൊവ്വാഴ്ചയാണ് കോടതി കേസില്‍ അവസാനമായി വാദം കേട്ടത്. ഏപ്രില്‍ 22-ന് ഇഡിയുടെ എതിര്‍വാദം കേള്‍ക്കാനിരിക്കെ അതുകൂടി പരിഗണിച്ചായിരിക്കും ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കുക.
ഫെബ്രുവരിയില്‍ ബംഗളുരു പ്രത്യേക കോടതിയില്‍ ബിനീഷ് ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും സെഷന്‍സ് കോടതി അപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ബിനീഷ് ഹൈക്കോടതിയിലേക്ക് നീങ്ങിയത്. നവംബര്‍ 11 മുതല്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റടിയിലാണ് ബിനീഷ്.
2020 ഒക്ടോബര്‍ 28 നാണ് ബംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി ബിനീഷ് കോടിയേരിയെ അറസ്റ്റുചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമായിരുന്നു അറസ്റ്റ്. തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലിരിക്കെ ബിനീഷിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്ത് നാലുദിവസത്തോളം ചോദ്യം ചെയ്തു. ബിനീഷ് അകത്തായതോടെയാണ് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പദവിയില്‍ നിന്ന് അവധിയെടുത്തത്.
മയക്കുമരുന്ന് ഇടപാടുകള്‍ക്ക് പണം നല്‍കിയ വ്യക്തിയെന്ന നിലയിലാണ് നേരത്തെ ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണക്കേസില്‍ പ്രതിയാക്കിയതും പിന്നീട് അറസ്റ്റുചെയ്തതും. മയക്കുമരുന്ന് ഇടപാടുകള്‍ക്ക് പണം നല്‍കിയ വ്യക്തിയെന്ന നിലയിലാണ് നേരത്തെ ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണക്കേസില്‍ പ്രതിയാക്കിയതും പിന്നീട് അറസ്റ്റുചെയ്തതും. മയക്കുമരുന്ന് കേസിലെ രണ്ടാംപ്രതി അനൂപിന്റെ മൊഴിയാണ് ബിനീഷിന് കുരുക്കായത്. മയക്കുമരുന്നിടപാടുകള്‍ നടത്തിയ ബംഗളൂരു കല്യാണ്‍ നഗറിലെ റോയണ്‍ സ്യൂട്ട്സ് അപ്പാര്‍ട്ട്മെന്റ് ഹോട്ടലിന്റെ നടത്തിപ്പ് ഏറ്റെടുക്കാന്‍ പണം നല്‍കിയത് ബിനീഷാണെന്നും താന്‍ വെറും ബിനാമിയാണെന്നും ബിനീഷാണ് ബോസെന്നും എന്‍ഫോഴ്സ്‌മെന്റിന് അനൂപ് മൊഴി നല്‍കിയിരുന്നു.