ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റ് നോയിഡയില്‍ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മതിയായ ചികിത്സ കിട്ടാതെ മരിച്ചു. കൊല്ലം നെട്ടയം അമ്പലംകുന്നം സ്വദേശിനി രഞ്ചു (29)വാണ് മരിച്ചത്. മതിയായ ചികിത്സ കിട്ടാതെയാണ് രഞ്ചു മരിച്ചതെന്ന് ബന്ധുക്കള്‍ അരോപിച്ചു. കോവിഡ് സ്ഥിരീകരിച്ചതിന് ശേഷമുള്ള ആദ്യത്തെ രണ്ടാഴ്ച രഞ്ചുവിന് ആശുപത്രിയില്‍ ചികിത്സ ലഭിച്ചിട്ടില്ലെന്നും ആരോഗ്യസ്ഥിതി വഷളായ ശേഷം മാത്രമാണ് മതിയായ ചികിത്സ നല്‍കിയതെന്നും രഞ്ചുവിന്റെ സഹോദരി പറഞ്ഞു. രഞ്ചു അയച്ച വാട്സാപ്പ് സന്ദേശത്തില്‍ ഇക്കാര്യം പറയുന്നുണ്ടെന്നാണ് സഹോദരി പറയുന്നത്.
നാട്ടിലെത്തിക്കണമെന്നും ചികിത്സ നാട്ടില്‍ മതിയെന്നും മുഖ്യമന്ത്രിയെ കാര്യങ്ങള്‍ അറിയിക്കണമെന്നും മരണത്തിന് മുമ്പ് രഞ്ചു ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസമാണ് രഞ്ചു യു.പിയില്‍ നഴ്സായി ജോലിയില്‍ പ്രവേശിച്ചത്. ഗ്രേറ്റര്‍ നോയിഡയിലെ യഥാര്‍ഥ് ആശുപത്രിയില്‍ ആയിരുന്നു ജോലിക്കു കയറിയത്.
കോവിഡ് പോസിറ്റീവായതോടെ ഏപ്രില്‍ 17ന് ജോലി ചെയ്യുന്ന അതേ ആശുപത്രിയില്‍ തന്നെ ചികിത്സ തേടി. പിന്നീട് കോവിഡ് നെഗറ്റീവായെങ്കിലും ന്യുമോണിയ ബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായി. ബുധനാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. ന്യുമോണിയ ബാധിച്ച് അവശയായ ഘട്ടത്തില്‍ മാത്രമാണ് ഐസിയുവിലേക്കും വെന്റിലേറ്ററിലേക്കും രഞ്ജുവിനെ മാറ്റാന്‍ ആശുപത്രി മാനേജ്‌മെന്റ് തയാറായതെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. രോഗവിവരങ്ങള്‍ ആശുപത്രി അധികൃതര്‍ കുടുംബത്തെ അറിയിച്ചില്ലെന്നും പരാതിയുണ്ട്.
'എന്നെ ഇത്രേം അവസ്ഥയിലാക്കിയത് ഇവരാണ്..' എന്നാണു രഞ്ചു സഹോദരിക്കയച്ച വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറഞ്ഞത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആദ്യദിവസം മരുന്ന് നല്‍കിയതിന് ശേഷം മൂന്ന് ദിവസം കഴിഞ്ഞാണ് ഡോക്ടര്‍ പരിശോധയ്ക്കായി എത്തിയതെന്നും കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും രഞ്ചു സഹോദരിക്ക് അയച്ച വാട്സാപ്പ് സന്ദേശത്തില്‍ പറയുന്നു.
കേരളത്തിലെത്തിയാല്‍ മികച്ച ചികിത്സ ലഭിക്കുമെന്ന് രഞ്ചുവിനു പ്രതീക്ഷയുണ്ടായിരുന്നു. ഇനി ഒരു നഴ്സിനും ഈ അവസ്ഥയുണ്ടാകരുത്. എങ്ങനെയെങ്കിലും സഹോദരിയുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന അഭ്യര്‍ഥനയാണ് തങ്ങള്‍ക്കുള്ളതെന്നും സഹോദരി പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു.