ജറുസലേം: ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊലപ്പെട്ട മലയാളി നഴ്സ് സൗമ്യയ്ക്ക് ആദരവുമായി ഇസ്രയേല്‍. പാലസ്തീനിനെതിരായ ആക്രമണത്തില്‍ പങ്കെടുക്കുന്ന ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ക്ക് കൊല്ലപ്പെട്ട സൗമ്യയുടെ പേരാണ് ഇസ്രായേല്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
ഈ മാസം പതിനെട്ടിന് സൗമ്യയുടെ ഭൗതികശരീരം കേരളത്തില്‍ എത്തിക്കുമെന്നും ഇസ്രയേല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, റോക്കറ്റ് ആക്രമണത്തില്‍ മരിച്ച സൗമ്യ സന്തോഷിന്റെ കുടുംബത്തെ ഇസ്രയേലി അധികൃതര്‍ സംരക്ഷിക്കുമെന്ന് ഇന്ത്യയിലെ ഉപസ്ഥാനപതി റോണി യദീദിയ ക്ലീന്‍ അറിയിച്ചിരുന്നു. 'സംഭവിച്ചതിനുള്ള നഷ്ടപരിഹാരമെന്ന നിലയില്‍ കുടുംബത്തെ ഇസ്രയേലി അധികൃതര്‍ സംരക്ഷിക്കും. ഒരു അമ്മയുടെയും ഭാര്യയുടെയും നഷ്ടത്തിന് ഒന്നും പകരമാകില്ലെങ്കിലും'- ക്ലീന്‍ വ്യക്തമാക്കി.
സൗമ്യയുടെ മൃതദേഹം കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങിയിരുന്നു. ചൊവ്വാഴ്ചയാണ് 31-കാരിയായ സൗമ്യ സന്തോഷ് അഷ്‌കെലോണില്‍ കൊല്ലപ്പെട്ടത്. നാട്ടിലുള്ള ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നനിടെയായിരുന്നു താമസിക്കുന്ന കെട്ടിടത്തിന് മുകളില്‍ ഹമാസ് റോക്കറ്റ് പതിച്ചത്. ഇടുക്കി കീരിത്തോട് സ്വദേശിയായ സൗമ്യ ഏഴ് വര്‍ഷമായി ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി നോക്കുകയായിരുന്നു.
കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ മെമ്പര്‍മാരായ സതിശന്റെയും സാവിത്രിയുടെയും മകളാണ് സൗമ്യ. ഏഴ് വര്‍ഷമായി ഇസ്രായേലിലാണ്, രണ്ട് വര്‍ഷം മുന്‍പാണ് ഏറ്റവുമൊടുവില്‍ സൗമ്യ നാട്ടില്‍ വന്നത്. ഏക മകന്‍ അഡോണ്‍ കുടുംബത്തോടൊപ്പം നാട്ടിലാണ്.
ഹമാസ് കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം കടുപ്പിച്ചു ഇസ്രയേല്‍
ജറുസലേം : ദിവസങ്ങളായി തുടരുന്ന പാലസ്തീന്‍ ഹമാസ്- ഇസ്രയേല്‍ സംഘര്‍ഷങ്ങളില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഹമാസ് കേന്ദ്രങ്ങള്‍ തിരഞ്ഞുപിടിച്ചാണ് ഇസ്രയേല്‍ ആക്രമണം നടത്തുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ വരെയുള്ള കണക്കുകള്‍ പ്രകാരം ഗാസയില്‍ 109 പേര്‍ കൊല്ലപ്പെട്ടു. 580 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. രാജ്യത്തിന് നേരെയുള്ള ഈ ആക്രമണങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. പാലസ്തീന്‍ ഭീകരര്‍ക്കെതിരെ തിരിച്ചടിക്കാന്‍ സൈന്യത്തിന് അധികാരം നല്‍കിയിട്ടുണ്ട്. ഇസ്രയേലിന്റെ സമാധാനം പുനസ്ഥാപിക്കുന്നതിനായി എല്ലാവിധ നടപടികളും കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അറിയിച്ചിട്ടുണ്ട്. ഹമാസിനെ പ്രതിരോധിക്കുന്നതിനായി ഗാസ അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. വ്യോമാക്രമണത്തിനൊപ്പം കരസൈന്യവും അണിചേര്‍ന്നു. വ്യോമാക്രമണത്തിന്റെ കാഠിന്യവും റോക്കറ്റുകളുടെ എണ്ണവും ഇസ്രയേല്‍ വര്‍ധിപ്പിച്ചു. സൈനിക നടപടിയില്‍ അവസാന വാക്കു പറയാറായിട്ടില്ലെന്നും നടപടി ആവശ്യമുള്ള സമയത്തോളം ദീര്‍ഘിപ്പിക്കുമെന്നും നെതന്യാഹു അറിയിച്ചു.