തിരുവനന്തപുരം: ഗ്രൂപ്പുകളിയും തമ്മില്‍ത്തല്ലും നടത്തി കേരളത്തില്‍ പരിഹാസ്യമായ കോണ്‍ഗ്രസിനു ഒടുക്കം മേജര്‍ ചികിത്സ. ഉമ്മന്‍ചാണ്ടി -ചെന്നിത്തല ദ്വയങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞമരുന്ന കോണ്‍ഗ്രസിനെ രക്ഷപ്പെടുത്തിയെടുക്കാന്‍ തലമുറ മാറ്റത്തിന് വഴിയൊരുങ്ങി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി വി.ഡി സതീശന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഹൈക്കമാന്‍ഡ് നിരീക്ഷകരായി എത്തിയ മല്ലികാര്‍ജുന ഖാര്‍ഗെയുടേയും വൈദ്യലിംഗത്തിന്റേയും റിപ്പോര്‍ട്ട് സതീശന് അനുകൂലമായതോടെയാണ് ചെന്നിത്തലയെ മാറ്റാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസിന്റെ 21 എം.എല്‍.എമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് നിരീക്ഷകര്‍ കണ്ട് അഭിപ്രായം ചോദിച്ചിരുന്നു. രണ്ട് ഗ്രൂപ്പും ചെന്നിത്തല തുടരട്ടെ എന്ന നിലപാടിലായിരുന്നു. എന്നാല്‍ യുവ എം.എല്‍.എമാരും കെ. സുധാകരനെ പിന്തുണക്കുന്നവരും പ്രതിപക്ഷ നേതാവ് മാറണം എന്ന അഭിപ്രായം ശക്തമായി ഉന്നയിച്ചു. കേരളത്തിലെ എം.പിമാരുടെ ഭൂരിപക്ഷ അഭിപ്രായവും സതീശന് അനുകൂലമായി.
എംഎല്‍എമാരുടെ അഭിപ്രായത്തില്‍ ഭൂരിപക്ഷം ലഭിച്ചിട്ടും യുവ എംഎല്‍എമാര്‍ മുഴുവനായും കൈവിട്ടതോടെയാണ് രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമായത്. ചെന്നിത്തല വീണ്ടും തുടര്‍ന്നാല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുമെന്ന് യുവ നേതൃത്വം അറിയിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ താത്പര്യവും സതീശന്റെ സാധ്യത കൂട്ടി. രാഹുല്‍ ഗാന്ധിയുടെ താത്പര്യവും സതീശനു നേട്ടമായി. കെപിസിസി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രനു പകരം കെ. സുധാകരന്‍ എംപി എത്തും. യുഡിഎ ഫ് കണ്‍വീനറായി എം.എം. ഹസനു പകരം പി.ടി.തോമസ് എംഎല്‍എയുടെ പേരാണ് ഉയരുന്നത്. ഇതോടെ തലമുറ മാറ്റം തലപ്പത്ത് പൂര്‍ണമാകും. നിയമസഭയിലെ പാര്‍ട്ടി വിപ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആകാനാണ് സാധ്യത. കേരളത്തിലെത്തിയ ഹൈക്കമാന്‍ഡ് നിരീക്ഷകരുടെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം ഇതുസംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉടനുണ്ടാകും.
കേരളത്തിലെ ബഹുഭൂരിപക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ആവശ്യമായിരുന്നു നേതൃനിരയിലേക്ക് സതീശന്‍ , സുധാകരന്‍, പിടി തോമസ് എന്നിവരുടെ കടന്നുവരവ്. സിപിഎമ്മിനോട് എല്ലാ അര്‍ത്ഥത്തിലും നേരിട്ട് മുട്ടാനുള്ള വൈഭവമാണ് മൂന്നു പേരുടെയും സവിശേഷത. സിപിഎം മന്ത്രിസഭയില്‍ തലമുറമാറ്റം വന്നത് കോണ്‍ഗ്രസിനേയും സ്വാധീനിച്ചു. ഇതോടെ കേരളത്തിലെ കോണ്‍ഗ്രസ് ഉമ്മന്‍ചാണ്ടി -ചെന്നിത്തല പിടിയില്‍ നിന്ന് മാറുകയാണ്.