'ഇരന്നു തിന്നുന്നവനെ തുരന്നു തിന്നുന്ന' രീതിയിലെത്തി കേരളത്തിലെ സര്‍ക്കാര്‍ സംവിധാനം. കടലും വനവും വിറ്റു കൊള്ള നടത്തുന്നവര്‍ മദ്യനിര്‍മാണത്തിനായി സര്‍ക്കാരിന്റെ ഡിസ്‌റ്റിലറിയിലേക്കു കൊണ്ടു വന്ന സ്‌പിരിറ്റും കടത്തിക്കൊണ്ടുപോയി. മൂന്നു ടാങ്കറുകളിലായി കൊണ്ടു വന്ന ഇരുപതിനായിരത്തോളം ലിറ്റര്‍ സ്‌പിരിറ്റ് ആണ് കൊള്ള നടത്തിയത്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്‌പിരിറ്റ് ചോര്‍ച്ച കണ്ടെത്തിയത്.
സംസ്‌ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ തിരുവല്ലയ്‌ക്കു സമീപം പുളിക്കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലേക്ക് കൊണ്ടുവന്ന ലോഡുകളിലാണു വെട്ടിപ്പ് നടന്നത്. രണ്ടു ടാങ്കറുകളുടെ കാബിനിലായി സൂക്ഷിച്ചിരുന്ന 9.50 ലക്ഷം രൂപയും എക്‌സൈസ് കണ്ടെടുത്തു. ഒരു ടാങ്കറില്‍നിന്ന് ആറു ലക്ഷവും മറ്റൊന്നില്‍നിന്ന് 3.5 ലക്ഷവുമാണ് പിടിച്ചത്. ഫാക്‌ടറിയിലെ സ്‌പിരിറ്റിന്റെ കണക്ക് സൂക്ഷിക്കുന്ന തിരുവന്‍വണ്ടൂര്‍ സ്വദേശിയായ അരുണ്‍കുമാര്‍ എന്ന ജീവനക്കാരന് കൈമാറാന്‍ കൊണ്ടുവന്ന പണമാണ് ഇതെന്നാണ് ഉത്തരേന്ത്യല്‍ സ്വദേശികളായ ടാങ്കര്‍ ഡ്രൈവര്‍മാര്‍ എക്‌സൈസിനു നല്‍കിയ മൊഴി. മൂന്നു ഡ്രൈവര്‍മാരും അരുണ്‍കുമാറും എക്‌സൈസിന്റെ കസ്‌റ്റഡിയിലാണ്. ജനറല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള ഉന്നത ജീവനക്കാര്‍ക്കും സംഭവത്തില്‍ പങ്കുള്ളതായാണ് റിപ്പോര്‍ട്ട്. ലിറ്ററിന് 50 രൂപ എന്ന നിരക്കില്‍ കേരളത്തില്‍ എത്തുന്നതിന് മുമ്പ് തന്നെ സ്പിരിറ്റ് വിറ്റതായാണ് വിവരം.
ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലാണ് ബിവറേജസ് കോര്‍പ്പറേഷനു വേണ്ടി ജവാന്‍ റം നിര്‍മിക്കുന്നത്. ഇതിനായി മധ്യപ്രദേശില്‍നിന്ന് 1,15,000 ലിറ്റര്‍ സ്‌പിരിറ്റ് എത്തിക്കാനുള്ള കരാര്‍ എറണാകുളത്തെ സ്വകാര്യ കമ്പനിക്ക് നല്‍കിയിരുന്നു. കരാര്‍ പ്രകാരമുള്ള കമ്പനിയുടെ അവസാന ലോഡാണ് ഇന്നലെ എത്തിയത്. ടാങ്കറുകളില്‍ കൊണ്ടുവരുന്ന സ്‌പിരിറ്റിന്റെ അളവില്‍ കുറവുണ്ടെന്ന രഹസ്യവിവരം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിനു നേരത്തെ ലഭിച്ചു. ഇതേത്തുടര്‍ന്ന് വാളയാര്‍ അതിര്‍ത്തി കടന്നപ്പോള്‍ മുതല്‍ വാഹനങ്ങള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ പുലര്‍ച്ചെയോടെ പുളിക്കീഴിലെ ഫാക്‌ടറിയില്‍ എത്തിയപ്പോഴാണ് ടാങ്കര്‍ ലോറി ഡ്രൈവര്‍മാരെ എക്‌സൈസ് കസ്‌റ്റഡിയിലെടുത്തത്.
40,000 ലിറ്ററിന്റെ രണ്ടു ടാങ്കറിലും 35,000 ലിറ്ററിന്റെ ഒരു ടാങ്കറിലും നടത്തിയ പരിശോധനയില്‍ 20,000 ലിറ്റര്‍ സ്‌പിരിറ്റ് കുറവുണ്ടെന്നു വ്യക്‌തമായി. തുടര്‍ന്ന് ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ വേ ബ്രിഡ്‌ജില്‍ ടാങ്കര്‍ലോറികളുടെ ഭാര പരിശോധനയും നടത്തി. ലീഗല്‍ മെട്രോളജിയുടെ വിദഗ്‌ധ സംഘത്തിന്റെ നേതൃത്വത്തില്‍ ഇന്ന് സ്‌പിരിറ്റിന്റെ കൃത്യമായ അളവെടുക്കും.
കേരളത്തിന്റെ ദൈനം ദിന ചിലവുകള്‍ വരെ മദ്യ വില്‍പ്പനയില്‍ നിന്നാണ്. അതുകൊണ്ടാണ് ലോക് ഡൗണ്‍ വിലക്കുകള്‍ ഉണ്ടായിട്ടു പോലും കേരളത്തിലെ മദ്യ കടകള്‍ തുറന്നത്. നീതികരിക്കാന്‍ പറ്റാത്ത നികുതികള്‍ ഉള്ളപ്പോഴാണ് മദ്യം നിര്‍മിക്കാന്‍ കൊണ്ടുവന്ന സ്പിരിറ്റ് തന്നെ അടിച്ചു മാറ്റിയത്.