മുസ്ലിം ലീഗിനെ ദശാബ്ദങ്ങളായി കൈപ്പിടിയിലൊതുക്കി വച്ചിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വം അവസാനിക്കുന്നു. അഖിലേന്ത്യാ നേതൃത്വത്തേക്കാള്‍ പവറുള്ള സംസ്ഥാന നേതൃത്വമെന്ന അപൂര്‍വതയുള്ള ലീഗിനെ കേരളത്തില്‍ അടക്കി ഭരിച്ചു വരുന്നത് കുഞ്ഞാലിക്കുട്ടിയാണ്. അധ്യക്ഷ പദവി പാണക്കാട് കുടുംബത്തിനാണെങ്കിലും അവര്‍ രാഷ്ട്രപതിയെയും ഗവര്‍ണറെയും പോലെ നാമമാത്ര പദവി മാത്രം അലങ്കരിക്കുന്നു. പാര്‍ട്ടിയെ ഭരിക്കുന്നതും നിയന്ത്രിക്കുന്നതും കുഞ്ഞാലിക്കുട്ടിയാണ്. അതുകൊണ്ടുതന്നെ ഐസ്ക്രീം പാര്‍ലര്‍ കേസില്‍ നിന്നൊക്കെ പാര്‍ട്ടി സംവിധാനം ഉപയോഗിച്ച് നിഷ്പ്രയാസം തലയൂരാന്‍ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞു.
യുഡിഎഫില്‍ കോണ്‍ഗ്രസിനെ വരെ നിയന്ത്രിക്കുന്നതിലേയ്ക്ക് കുഞ്ഞാലിക്കുട്ടി വളരുകയും ചെയ്തു. എന്നാല്‍ ലീഗിലെ പ്രവര്‍ത്തകരുടെ തലമുറമാറ്റം കുഞ്ഞാലിക്കുട്ടിയുടെ കസേരയെ പിടിച്ചു കുലുക്കി തുടങ്ങിയിരിക്കുന്നു. അതിപ്പോള്‍ പാണക്കാട് കുടുംബത്തില്‍ വരെ എത്തി നില്‍ക്കുന്നു. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയ്‌ക്കെതിരേ യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ തന്നെ പരസ്യമായി രംഗത്തെത്തിയതിന്റെ അമ്പരപ്പിലാണ് നേതൃത്വം.
ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി നാലു പതിറ്റാണ്ടായി പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കിയെന്നും ഫണ്ട് കൈകാര്യം കുഞ്ഞാലിക്കുട്ടി തനിച്ചാണ് നടത്തുന്നതെന്നും മുസ്ലിം ലീഗ് സംസ്‌ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുയിന്‍ അലി വാര്‍ത്താസമ്മേളത്തില്‍ തുറന്നടിച്ചത് ലീഗിനെ വലിയ ആഭ്യന്തര പ്രശ്നങ്ങളിക്ക് തള്ളിവിട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് തോല്‍വിയ്‌ക്ക് പിന്നാലെ നേതൃത്വത്തിനെതിരേ വിമര്‍ശനം ശക്‌തമായി വരുകയായിരുന്നു. അതിനിടെയാണ് ചന്ദ്രികയിലെ ഫണ്ട് വിവാദത്തില്‍ ഹൈദരലി ശിഹാബ് തങ്ങളെ ഇഡി ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കുന്നത്.
കുഞ്ഞാലിക്കുട്ടിയ്‌ക്ക് എതിരെയുള്ള കെ.ടി. ജലീലിന്റെ ആരോപണം ലീഗ് നേതൃത്വം അവഗണിച്ചെങ്കിലും ഇ.ഡി പാണക്കാട് തങ്ങളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സംഭവമാണ് ഇപ്പോഴത്തെ പൊട്ടിത്തെറിയിലേക്ക് നയിച്ചത്. ലീഗ് നേതൃത്വത്തില്‍ ആത്മീയാചാര്യപരിവേഷമുള്ള പാണക്കാട് തറവാട്ടിലേക്ക് ഇ.ഡിയടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ കടന്നെത്തുന്നതും ഇതാദ്യം. പാര്‍ട്ടിയുടെയും പത്രത്തിന്റെയും ഫണ്ടുകള്‍ കാലങ്ങളായികൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടി ആണെന്ന് തങ്ങളുടെ മകന്‍ തന്നെ പരസ്യമായി പറഞ്ഞു.
'40 വര്‍ഷമായി പാര്‍ട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് പികെ കുഞ്ഞാലിക്കുട്ടി നേരിട്ടാണ്. തെരഞ്ഞെടുപ്പ് സമയത്ത് മാത്രമല്ല, എല്ലാ കാര്യത്തിലും. നിലവിലെ ഉത്തരവാദിത്വവും കുഞ്ഞാലികുട്ടിക്കാണ്. അദ്ദേഹത്തിന്റെ വളരെ വിശസ്തനായ വ്യക്തിയാണ് എ സമീര്‍. സമീര്‍ ചന്ദ്രികയില്‍ വരുന്നതായി ഞാന്‍ കണ്ടിട്ടില്ല. ചന്ദ്രികയിലെ ധനകാര്യ മാനേജ്‌മെന്റ് പാളിയിട്ടുണ്ട്. വിഷയത്തില്‍ ബാപ്പ മാനസികമായ തളര്‍ന്നു. ചന്ദ്രിക പ്രതിസന്ധിയില്‍ കുഞ്ഞാലിക്കുട്ടി ഇടപ്പെട്ടിട്ടില്ല. അദ്ദേഹത്തെ പേടിച്ചാണ് ആരും മിണ്ടാത്തത്.' - മൊയിന്‍ അലി പറഞ്ഞു.
നേരത്തെ പാര്‍ട്ടിയുടെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ ഒരു വിഭാഗം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി കെ ടി ജലീല്‍ രംഗത്തെത്തിയത്. തങ്ങളെ കുറ്റപ്പെടുത്താതെയും കുഞ്ഞാലിക്കുട്ടിയെ ആക്രമിച്ചും ആയിരുന്നു ജലീലിന്റെ ആരോപണങ്ങള്‍. അത് ലക്‌ഷ്യം കണ്ടു എന്നുവേണം തങ്ങള്‍ കുടുംബത്തില്‍ നിന്നുള്ള പരസ്യ പ്രതിഷേധം വ്യക്തമാക്കുന്നത്. ലീഗിനെ മറയാക്കി കുഞ്ഞാലിക്കുട്ടി കള്ളപ്പണ ഇടപാടും ക്രമേക്കടും നടത്തുകയാണെന്നാണ് സിപിഎമ്മിന്റെയും ആരോപണം. പാര്‍ട്ടിയിലും യൂത്തു ലീഗിലും കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള പോര് ശക്തമാവുകയാണ്. അധികാരവും ഇല്ലാതായതോടെ പടല പിണക്കങ്ങള്‍ നിയന്ത്രിക്കാനുമാവുന്നില്ല.