വിയന്ന: ഓസ്ട്രിയയുടെ ചാന്‍സലര്‍ ആസ്ഥാനത്തെ മാധ്യമ വിഭാഗത്തിന്റെ (മീഡിയ പൊളിറ്റിക്സ്) തലവനായി മലയാളി യുവാവ്. ചങ്ങനാശ്ശേരിക്കാരന്‍ ഷില്‍ട്ടന്‍ ജോസഫ് പാലത്തുങ്കല്‍ ആണ് ചാന്‍സലര്‍ ആസ്ഥാനത്തെ മാധ്യമ വിഭാഗത്തിന്റെ തലവനായത്. ഏതാനും നാളുകളായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. അവിടെനിന്നുമാണ് ഓസ്ട്രിയ സര്‍ക്കാരിന്റെ മാധ്യമ പ്രധാനിയായുള്ള പദവി ലഭിച്ചത്.
ഇത് ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ അതും ഒരു മലയാളി ഓസ്ട്രിയന്‍ ഭരണകൂടത്തിന്റെ ഏറ്റവും ഉന്നതിയില്‍ സ്ഥാനം പിടിക്കുന്നത്. ഓസ്ട്രിയയില്‍ ജനിച്ചു വളര്‍ന്ന ഷില്‍ട്ടന്‍ വിദ്യാഭ്യാസകാലത്തും മിടുക്കനായിരുന്നു. സ്‌കൂള്‍ ഫൈനല്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് വാങ്ങി വിയന്ന മെര്‍ച്ചന്റ്സ് അസോസിയേഷന്റെ വക സ്വര്‍ണ്ണമോതിരത്തിനു അര്‍ഹനായിട്ടുണ്ട്. വീനര്‍ നോയ്സ്റ്റാറ്റ് (ഓസ്ട്രിയ), ഓക്സ്ഫോര്‍ഡ് (യുകെ), ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി (യുഎസ്), ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി (യുഎസ്) എന്നിവിടങ്ങളില്‍ നടത്തിയ ഉപരിപഠനത്തിനു ശേഷം ഷില്‍ട്ടന്‍ ജര്‍മന്‍ ഡോയ്‌ച്ചേ ബാങ്ക് ഉള്‍പ്പെടയുള്ള പല പ്രമുഖ സ്ഥാപനങ്ങളിലും ജോലിചെയ്തു. കൂടാതെ 2016ല്‍ 'സ്റ്റോറിബോര്‍ഡ് പ്രൊഡക്ഷന്‍സ്' എന്ന പേരില്‍ ഒരു ബിസിനസും തുടങ്ങിയിരുന്നു. 2020 മുതല്‍ ഷില്‍ട്ടന്‍ ഓസ്ട്രിയന്‍ ഫിനാന്‍സ് മാര്‍ക്കറ്റിന്റെ നിയന്ത്രണ കമ്മീഷനിലും അംഗമാണ്.
വന്‍ വാര്‍ത്ത പ്രാധാന്യത്തോടെയാണ് ഓസ്ട്രിയയിലെ മാധ്യമങ്ങള്‍ ഷില്‍ട്ടന്റെ നിയമനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രതിവര്‍ഷം 50 മില്യണ്‍ യൂറോ ബഡ്ജറ്റ് കൈകാര്യം ചെയ്യുന്നതുകൂടാതെ റിപ്പബ്ലിക്കിനെ ബാധിക്കുന്ന സുപ്രധാനമായ പല തീരുമാനങ്ങളും രാജ്യത്തെ അറിയിക്കാനുമുള്ള ഭാരിച്ച ഉത്തരവാദിത്വമാണ് ഷില്‍ട്ടനിൽ നിഷിപ്തമായിരിക്കുന്നത്.
ചങ്ങനാശ്ശേരിയില്‍ നിന്നും വര്‍ഷങ്ങള്‍ക്കു മുമ്പ് വിയന്നയിലേക്കു താമസമാക്കിയ ഔസേപ്പച്ചന്‍ - ലിസി പാലത്തുങ്കല്‍ ദമ്പതികളുടെ ഇളയ പുത്രനാണ് ഷില്‍ട്ടന്‍. സ്പാനിഷ് ഉള്‍പ്പെടെയുള്ള വിവിധ യൂറോപ്യന്‍ ഭാഷകളും ഷില്‍ട്ടന് അനായാസം കൈകാര്യം ചെയ്യാന്‍ സാധിക്കും.