കുപ്രസിദ്ധ കുറ്റവാളിയും കേരള പൊലീസിന്റെ പിടികിട്ടാപുള്ളിയുമായ സുകുമാരക്കുറുപ്പ് കോട്ടയത്തുണ്ടെന്ന സമൂഹമാധ്യമങ്ങളിലെ പ്രചരണത്തിന് പിന്നാലെ ക്രൈംബ്രാഞ്ച് സംഘം സ്ഥലത്തെത്തി. സുകുമാരക്കുറുപ്പ് ചികിത്സയിലാണെന്ന് വാര്‍ത്ത പ്രചരിച്ചതോടെയാണ് കോട്ടയം ആര്‍പ്പൂക്കരയിലെ നവജീവന്‍ ആസ്ഥാനത്ത് ആലപ്പുഴ ക്രൈബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനക്കെത്തിയത്.
എന്നാല്‍, സുകുമാരക്കുറുപ്പുമായി ചില രൂപസാദൃശ്യം മാത്രമേ സംശയിച്ച വ്യക്തിക്ക് ഉണ്ടായിരുന്നുള്ളൂയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അടൂര്‍ പന്നിവിഴ സ്വദേശിയെന്ന് പറയപ്പെടുന്ന ജോബ് എന്നയാളെക്കുറിച്ച് അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ച് എത്തിയത്. പൊലീസിന് പ്രഥമദൃഷ്ടിയില്‍ തന്നെ ജോബ് 'സുകുമാരക്കുറുപ്പ്' അല്ലെന്ന് കണ്ടെത്താനായി. സുകുമാരക്കുറുപ്പിന് 172 സെ.മീ ഉയരമായിരുന്നെന്നും ജോബിന് 162 സെ.മീറ്റര്‍ മാത്രമാണെന്നും പൊലീസ് മനസിലാക്കി.
2017ല്‍ ലക്‌നൗവില്‍ നിന്ന് നവജീവനിലെത്തിയ അന്തേവാസിയാണ് സംശയത്തിന്റെ നിഴലിലായത്. അടൂര്‍ സ്വദേശിയാണെന്നും വ്യോമസേന ജീവനക്കാരനായിരുന്നുവെന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്. ഇതോടെ സുകുമാരക്കുറുപ്പെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നു.
നാല് വര്‍ഷം മുമ്പ് ഉത്തര്‍പ്രദേശിലെ ലഖ്‌നൗ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ അപകടത്തില്‍ പരിക്കേറ്റ് എത്തിയതാണ് ജോബ്. ആശുപത്രിയിലെ മലയാളി മെയ്ല്‍ നഴ്‌സായ കോട്ടയം പുതുപ്പള്ളി സ്വദേശി അജേഷ് കെ. മാണിയാണ് അന്ന് ജോബിനെ ശുശ്രൂഷിച്ചത്.
ചക്കോ വധക്കേസിലെ പ്രധാന പ്രതിയായ സുകുമാരക്കുറുപ്പ് 37 വര്‍ഷമായി ഒളിവിലാണ്. കുറിപ്പ് എന്ന പേരില്‍ സുകുമാരക്കുറുപ്പിന്റെ ജീവിതം പശ്ചാത്തലമായ സിനിമ തിയേറ്ററുകളില്‍ എത്തിയതിന് പിന്നാലെയാണ് കുറുപ്പ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയത്. ഗള്‍ഫില്‍ ജോലിചെയ്തിരുന്ന കമ്പനിയില്‍ നിന്നും ഇന്‍ഷുറന്‍സ് പണമായി എട്ട് ലക്ഷം രൂപ തട്ടിയെടുക്കുകയെന്ന ഉദ്ദേശത്തോടെ 1984ല്‍ ചാക്കോ എന്ന ചലച്ചിത്രവിതരണക്കാരനെ കൊന്ന് ശവശരീരം ചുട്ടുകരിച്ച കേസിലെ പ്രതിയാണ് സുകുമാരക്കുറുപ്പ്.