Don't Miss

'രോഗവും വേദനയും ഉള്ളിലൊതുക്കി പിറന്നാള്‍ ദിനത്തില്‍ ഫോട്ടോയ്ക്ക് ചിരിച്ചു'; പി ടിയെ അനുസ്മരിച്ചു ഡോ. എസ്എസ് ലാല്‍

വിടപറഞ്ഞ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പിടി തോമസിനെ അനുസ്മരിച്ച് ഡോ എസ് എസ് ലാല്‍. പത്ത് ദിവസം മുമ്പ് പിടിയുടെ ജന്‍മദിനത്തില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് എസ്എസ് ലാലിന്റെ കുറിപ്പ്. മനസ്സിനെ തൊട്ടറിയുന്ന നേതാവ്, ജേഷ്ഠ സഹോദരന്‍, സുഹൃത്ത്, തികഞ്ഞ നിസ്വാര്‍ത്ഥന്‍ തുടങ്ങി എല്ലാ നിലകളിലും പിടി തനിക്ക് പ്രിയപ്പെട്ടവനായിരുന്നെന്ന് എസ്എസ് ലാല്‍ പറയുന്നു. 'എടാ എന്ന് വിളിക്കുന്ന ഒരു നേതാവിന്റെ, ജ്യേഷ്ഠന്റെ, വിടവ് എന്നെയും തുറിച്ചു നോക്കുന്നുണ്ട്. പി.ടി യുടെ ഓര്‍മ്മകളും നിലപാടുകളും മരിക്കില്ല,' ഡോ എസ്എസ് ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം,
ഒരേയൊരു പി.ടി.

പി.ടി യുടെ പത്ത് ദിവസം മുമ്പുള്ള ചിത്രമാണിത്. അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു അന്ന്. വെല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴും ജന്മദിനം ഓര്‍മ്മിക്കാനുള്ള മകന്‍ വിവേകിന്റെ ആവശ്യത്തിന് അദ്ദേഹം വഴങ്ങി. രോഗവും വേദനയുമെല്ലാം ഉള്ളിലൊതുക്കി പി.ടി എനിക്കായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് ചിരിക്കുകയും ചെയ്തു. ഇതാണ് പി.ടി. ഇതായിരുന്നു പി.ടി. 1982-ല്‍ അദ്ദേഹം കെ.എസ്.യു പ്രസിഡന്റ് ആയപ്പോള്‍ പരിചയപ്പെട്ടത് മുതല്‍ മനസിനെ തൊട്ടറിയുന്ന നേതാവ്. ജ്യേഷ്ഠ സഹോദരന്‍. സുഹൃത്ത്. തികഞ്ഞ നിസ്വാര്‍ത്ഥന്‍. ഒരു തലമുറയിലെ യുവാക്കളെ കെ.എസ്.യു വിലൂടെ നല്ല മനുഷ്യരായി വാര്‍ത്തെടുത്തത് പി.ടി യാണ്. സ്വന്തം ഭാവിയെപ്പറ്റിയുള്ള ചിന്തയും ആഗ്രഹങ്ങളും നിലപാടുകളെ സ്വാധീനിക്കാതെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിന് പി.ടി യെപ്പോലെ മറ്റൊരു മാതൃകയില്ല. ആ സ്വാധീനമാണ് പി.ടി അവശേഷിപ്പിക്കുന്നത്.

പി.ടി ഒരിക്കലും എന്നെ ലാലേ എന്ന് വിളിച്ചതായി ഓര്‍മ്മയില്ല. 1982 - ല്‍ പരിചയപ്പെട്ടത് മുതല്‍ നീ എന്നും എടാ എന്നും ഒക്കെ വിളിക്കും. അത് കേള്‍ക്കുമ്പോള്‍ എനിക്കൊരു കൊച്ചനിയനാകാന്‍ കഴിയും. സംരക്ഷിക്കാന്‍ ഒരു വല്യേട്ടന്‍ ഉണ്ടെന്ന വിശ്വാസവും കിട്ടും. കഴിഞ്ഞ ദിവസങ്ങളില്‍ പലപ്പോഴും മരുന്നുകളുടെ മയക്കത്തിലായിരുന്ന പി.ടി പെട്ടെന്ന് ഉണര്‍ന്നാല്‍ അടുത്തിരിക്കുന്ന എന്നോടുള്‍പ്പെടെയുള്ളവരോട് ചോദിക്കുന്നത് ഞങ്ങളുടെ കുടുംബാംഗങ്ങളുടെയോ മറ്റേതെങ്കിലും സുഹൃത്തിന്റെയോ കാര്യമായായിരിക്കും. അല്ലാതെ സ്വന്തം രോഗത്തിന്റെയോ ചികിത്സയുടെയോ കാര്യമല്ല.

പി.ടി യുടെ ശക്തി അദ്ദേത്തിന്റെ കുടുംബവും ലോകം മുഴുവനുമുള്ള സുഹൃത്തുക്കളുമാണ്. പി.ടി യുടെ ഭാര്യ ഉമയും മക്കള്‍ വിഷ്ണുവും വിവേകും സ്വന്തം ശരീരത്തിലെ രോഗം പോലെയാണ് പി.ടി യുടെ രോഗത്തെ കണ്ടത്. ഒരു കുടുംബത്തിന് ഇതില്‍ കൂടുതല്‍ ചെയ്യാന്‍ കഴിയില്ല. രാഷ്ടീയത്തിരക്കിനിടയിലും ഇങ്ങനെ സുദൃഢ ബന്ധമുള്ള ഒരു കുടുംബത്തെക്കൂടി വാര്‍ത്തെടുക്കാന്‍ കഴിഞ്ഞത് ചെറിയ കാര്യമല്ല. വെല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ലോകോത്തര ചികിത്സയാണ് പി.ടി യ്ക്ക് നല്‍കിയത്. ചികിത്സ നയിച്ച ഡോക്ടര്‍ ടൈറ്റസ് മഹാരാജാസ് കോളേജില്‍ പഠിച്ചയാളായിരുന്നു. വെല്ലൂരിലെ മലയാളികളായ ഡോ: സുകേശും ഡോ: ആനൂപും ഒക്കെ കുടുംബാംഗങ്ങളെപ്പോലെയാണ് പി.ടി യെ നോക്കിയത്. അമേരിക്കയിലെ പ്രശസ്തരായ മലയാളി ഡോക്ടര്‍മാരായ ജെയിം എബ്രാഹം ഉള്‍പ്പെടെയുള്ളവര്‍ ചികിത്സയ്ക്ക് ഉപദേശകരായി ഉണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ പി.ടി യെ സന്ദര്‍ശിക്കുകയും നിരന്തരം വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. മറ്റു പാര്‍ട്ടി നേതാക്കളും പി.ടി യുടെ കാര്യത്തില്‍ വലിയ ശ്രദ്ധ കാണിച്ചു. പി.ടി യുടെ വേര്‍പാടിന്റെ നഷ്ടം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാത്രമല്ല. കേരളത്തിന് മൊത്തത്തിലാണ്. കേരളത്തിലെ നന്മയുടെ ലോകത്തിലാണ് വലിയ വിടവുണ്ടായിരിക്കുന്നത്. എടാ എന്ന് വിളിക്കുന്ന ഒരു നേതാവിന്റെ, ജ്യേഷ്ഠന്റെ, വിടവ് എന്നെയും തുറിച്ചു നോക്കുന്നുണ്ട്. പി.ടി യുടെ ഓര്‍മ്മകളും നിലപാടുകളും മരിക്കില്ല.
ഒരേയൊരു പി.ടി.
ഡോ: എസ്. എസ്. ലാല്‍

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions