രണ്ടു മാസം യുദ്ധം ചെയ്തിട്ടും യുക്രൈനില്‍ വിജയം കണ്ടെത്താനാവാതെ പോയതിന്റെ പക ജനത്തോടു തീര്‍ത്തു റഷ്യന്‍ സേന. വിജയം കണ്ടെത്താനാകാതെ പിന്തിരിയുന്ന റഷ്യന്‍ സൈന്യം തെരുവില്‍ ആളുകളെ പൈശാചികമായി കൊന്നു തള്ളുകയാണെന്നു പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുടിന്റെ സൈനികര്‍ കുട്ടികളെ കൊല്ലുകയും, കൂട്ടബലാത്സംഗങ്ങള്‍ നടത്തുകയും, ആളുകളെ കൂട്ടമായി കൊല്ലുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പിന്നില്‍ നിന്നും കൈകള്‍ കെട്ടിയിട്ടാണ് പല സാധാരണക്കാരെയും വധിച്ചിരിക്കുന്നത്. കീവിന് സമീപത്തെ ബുച്ചാ പട്ടണത്തിലാണ് ഈ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നത്. കീവിന് സമീപമുള്ള പട്ടണങ്ങളില്‍ 410 മൃതദേഹങ്ങള്‍ കണ്ടുകിട്ടിയതായി യുക്രെയിന്‍ പ്രോസിക്യുട്ടര്‍മാര്‍ പറയുന്നു. പലവിധ പീഡനങ്ങള്‍ക്കും ഇരയായിട്ടും, ഇനിയും ജീവന്‍ പോകാത്തവരില്‍ പലര്‍ക്കും പക്ഷെ സംസാരിക്കാന്‍ പോലുമാകാത്ത അവസ്ഥയാണ്. കീവ് വളഞ്ഞിരുന്ന സമയത്ത് റഷ്യന്‍ സേന നിയന്ത്രണത്തിലാക്കിയ ചെറു പട്ടണങ്ങള്‍ ഏറെയുണ്ട് കീവിന് ചുറ്റുമായി. അവിടങ്ങളിലായിരുന്നുറഷ്യന്‍ സൈന്യത്തിന്റെ ക്രൂരത മുഴുവന്‍ നടന്നത്.
രണ്ടാം ലോകമഹായുദ്ധകാലത്തെ ഭീകരതകളാണ് ഇപ്പോള്‍ യുക്രെയിനിലേക്ക് എത്തിയിരിക്കുന്നത്. നാസികളുടെയും, സ്റ്റാലിന്റെയും കൊടും ക്രൂരതകളുമായാണ് വ്‌ളാദിമര്‍ പുടിന്റെ സൈന്യം നടത്തിയ കൊലപാതകങ്ങളുമായി താരതമ്യം ചെയ്തിരിക്കുന്നത്. ഹിറ്റ്‌ലറുടെ നാസിപ്പട ചെയ്തതുപോലെ ഇന്ന് റഷ്യന്‍ സൈന്യവും തടവുകാരായി പിടിക്കുന്ന യുക്രെയിന്‍ സ്ത്രീകളുടെ തല മുണ്ഡനം ചെയ്യുകയാണ്. അതുപോലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളേയും ഇവര്‍ കാമപൂര്‍ത്തിക്ക് ഉപയോഗിച്ച നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഭയപ്പെടുത്തുന്ന കാഴ്ചകളെ പാശ്ചാത്യ നേതാക്കള്‍ അപലപിച്ചു. കൂടാതെ വിഷയത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഉക്രെയിനിലെ സാധാരണക്കാര്‍ക്ക് നേരെ നടന്ന അക്രമങ്ങളെ അപലപിച്ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വിഷയത്തില്‍ നീതി ലഭിക്കുന്നത് വരെ വിശ്രമിക്കില്ലെന്നും വ്യക്തമാക്കി.
മറ്റ് പട്ടണങ്ങളിലും ഇതിലും വലിയ ക്രൂരതകള്‍ നടപ്പാക്കിയിട്ടുള്ളതായി ഭയപ്പെടുന്നുവെന്ന് കീവ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് പ്രൊഫസറും, സെലെന്‍സ്‌കി ഭരണകൂടത്തിന്റെ ഉപദേശകനുമായ ടിമോഫി മൈലോവാനോവ് പറഞ്ഞു. ഒരു ആണ്‍കുട്ടിയെ ജീവനോടെ കത്തിച്ചതിനും, യുവതികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊന്നതിനും, കൃഷിയിടങ്ങളില്‍ ജോലി ചെയ്ത കര്‍ഷകരെ വകവരുത്തിയതിനും തെളിവുണ്ടെന്ന് ഇദ്ദേഹം വ്യക്തമാക്കി.
മനുഷ്യാവകാശ സംഘടനയായ ഹെന്റി ജാക്‌സണ്‍ സൊസൈറ്റിയിലെ ഗവേഷകനായ ടാറസ് കുസിയോ ഇന്നത്തെ റഷ്യന്‍ അക്രമങ്ങളെ, രണ്ടാം ലോകമഹായുദ്ധകാലത്ത് കിഴക്കന്‍ ജര്‍മ്മനിയിലേക്ക് ഇരച്ചുകയറിയ സ്റ്റാലിന്റെ സൈന്യം ചെയ്ത ക്രൂരതകളുമായാണ് താരതമ്യം ചെയ്യുന്നത്. അന്ന് ഇരച്ചു കയറിയ റഷ്യന്‍ പട്ടാളം നഗരങ്ങളും ഗ്രാമങ്ങളുമെല്ലാം കൊള്ളയടിച്ചു. അതുതന്നെയാണ് ഇപ്പോള്‍ യുക്രെയിനില്‍ ആവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, കുട്ടികളേയടക്കം അന്നും കൊല ചെയ്തിരുന്നു. ഇന്ന് കീവിന്റെ സമീപമുള്ള ഒരു പട്ടണത്തില്‍ നിന്നും 14 വയസുള്ള കുട്ടികളുടേത് ഉള്‍പ്പടെ 300 മൃതദേഹങ്ങളാണ് കിട്ടിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.