പോപ്പുലര്‍ ഫ്രണ്ടും എസ് ഡി പി ഐയും ദേശീയതലത്തിലേയ്ക്ക് 'മാന്തി'തുടങ്ങിയതോടെ അനിവാര്യമായ നടപടിയിലേയ്ക്ക് അമിത ഷായും അജിത് ഡോവലും അടങ്ങുന്ന സംഘം എത്തി. അതിന്റെ ഭാഗമായാണ് നേരം ഇരുട്ടി വെളുക്കുമ്പോഴയ്ക്കും കേന്ദ്ര സേനയെ അ ണിനിരത്തി 'ഓപ്പറേഷന്‍ നീരാളി'യിലൂടെ പോപ്പുലര്‍ ഫ്രണ്ടിന്റെ ബഡാ നേതാക്കളെയെല്ലാം വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് തൂക്കിയെടുത്തു ഡല്‍ഹിക്കു കൊണ്ടുപോയി. കേരള പോലീസിനെയോ പിണറായി സര്‍ക്കാരിനെയോ അറിയിക്കാതെയുള്ള 'മിന്നലാക്രമണം' ആയിരുന്നു എന്‍ഐഎ നടത്തിയത്. അതിന്റെ പരിഭ്രാന്തിയിലാണ് കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വ്യാപക അക്രമം അരങ്ങേറിയത്.
എന്‍.ഐ.എ. പറയുന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ പരിശീലന കേന്ദ്രം ആണ് കേരളം എന്നാണു. വിവിധ സംസ്ഥാനങ്ങളില്‍നിന്നു യുവാക്കളെ കേരളത്തിലെത്തിച്ചു പോപ്പുലര്‍ ഫ്രണ്ട് പരിശീലനം നല്‍കുന്നതായി വിവരം ലഭിച്ചെന്ന് എന്‍.ഐ.എ പറയുന്നു. താലിബാന്‍ മാതൃകയില്‍ മതമൗലികവാദം പ്രചരിപ്പിക്കുന്ന തെളിവുകള്‍ റെയ്ഡില്‍ പിടിച്ചെടുത്തുവെന്നും എന്‍.ഐ.എ. വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ഈ സാഹചര്യത്തില്‍, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് എന്‍.ഐ.എ. വീണ്ടും റിപ്പോര്‍ട്ട് നല്‍കും. രണ്ടു തവണ ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് എന്‍.ഐ.എ. നല്‍കിയിരുന്നു. ഇപ്പോഴത്തെ അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ നിരോധനം കേന്ദ്രസര്‍ക്കാര്‍ അലോചിക്കുമെന്നാണ് ഉന്നതവൃത്തങ്ങള്‍ നല്‍കുന്ന സൂചന. തെലങ്കാനയില്‍ നടത്തിയ അന്വേഷണത്തില്‍ പരിശീലന കേന്ദ്രങ്ങളുടെ വിവരം കിട്ടിയിരുന്നു.
കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ റെയ്ഡ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കു പരിമിതിയുണ്ട്. അതിനാല്‍, കേസുകളെടുത്തു സമ്മര്‍ദത്തിലാക്കാനാകും എന്‍.ഐ.എ. നീക്കം.
തീവ്രവാദ സംഭവങ്ങളില്‍ നേരിട്ടു ബന്ധം പങ്കാളിത്തം തെളിഞ്ഞാല്‍ മാത്രമേ നിരോധനത്തിനു സാധ്യതയുള്ളൂ.
പി.എഫ്.ഐ. കേന്ദ്രങ്ങളില്‍ എന്‍.ഐ.എ. നടത്തിയ റെയ്ഡില്‍ കേരളത്തില്‍ 24 പേരാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ എത്തിച്ച നേതാക്കളെ എന്‍.ഐ.എ. ആസ്ഥാനത്തു ചോദ്യം ചെയ്യുകയാണ്. ഫണ്ടിങ്, പരിശീലന കേന്ദ്രങ്ങള്‍ എന്നിവയെക്കുറിച്ചായിരുന്നു ചോദ്യങ്ങള്‍. വിദേശത്തെ യുണിറ്റുകള്‍ വഴി പി.എഫ്.ഐ. പണം ശേഖരിച്ചതിന്റെ തെളിവുകള്‍ ഉണ്ടെന്നാണ് എന്‍.ഐ.എ. പറയുന്നത്. കേരളത്തിലെ റെയ്ഡില്‍ നിരവധി രേഖകളും നോട്ടീസുകളും ഡിജിറ്റല്‍ തെളിവുകളും വയര്‍ലസ് സെറ്റുകളും ജി.പി.എസ്. റിസീവറുകളും പിടിച്ചെടുത്തിരുന്നു.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകരുടെ സംഘടനയായ ഓള്‍ ഇന്ത്യാ ബാര്‍ അസോസിയേഷന്‍ (ഐബിഎ) രംഗത്തുവന്നു. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അക്രമാസക്തമായതിന്റെ പിറ്റേന്നാണ് എ ഐബിഎ ഈ ആവശ്യം ഉയര്‍ത്തിയത്. പോപ്പുലര്‍ ഫ്രണ്ട് കേസുകള്‍ തീവ്രവാദ കേസുകളായി പരിഗണിച്ച് കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്നും എഐബിഎ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസുകള്‍ സാധാരണ കോടതികളില്‍ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പ്രേരണ ചെലുത്തണമെന്നും എഐബിഎ ആവശ്യപ്പെട്ടു.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ശിക്ഷഉറപ്പാക്കാന്‍ എന്‍ ഐഎ വിചാരണ തുടങ്ങണം. പോപ്പുലര്‍ ഫ്രണ്ട് കുറ്റവാളികള്‍ കുറ്റവിമുക്തരാകപ്പെടുന്ന കേസുകള്‍ വീണ്ടും തലനാരിഴ കീറി പഠിച്ച് അതിലെ പോരായ്മകള്‍ പരിഹരിച്ച് പ്രോസിക്യൂഷനെ ശക്തമാക്കണമെന്നും എഐബിഎ ആവശ്യപ്പെട്ടു.
സംഘടനയെ നിരോധിക്കാനുള്ള ശരിയായ സമയമാണിതെന്നും എഐബിഎ ചെയര്‍മാന്‍ ആദിഷ് സി അഗര്‍വാല പറഞ്ഞു. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ ആരെയും അനുവദിക്കരുതെന്നും അഗര്‍വാല പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യം മുഴുവന്‍ നടന്ന അക്രമാസക്ത സമരങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആയിരുന്നു. അതുപോലെ മുസ്ലിം യുവാക്കളെ മതമൗലികവാദികളാക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍, മതപരിവര്‍ത്തനം എന്നീ പ്രവര്‍ത്തനങ്ങളിലും പോപ്പുലര്‍ ഫ്രണ്ട് പങ്കാളികളാണ്. - അദ്ദേഹം പറഞ്ഞു.
രാജ്യത്തുടനീളം നടന്ന റെയ്ഡില്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ വിപുലമായ ശൃംഖലയാണ് വെളിവായത്. ഇന്ത്യ ഒരു മതേതര രാജ്യമാണ്. ഇന്ത്യയുടെ മതേതര ഘടന തകര്‍ക്കാന്‍ ആരെയും അനുദവിച്ചുകൂടാ. കേരളത്തിലെ കോളെജ് പ്രൊഫസറുടെ കൈപ്പത്തി വെട്ടിമാറ്റിയത്, മറ്റ് വിശ്വാസങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സംഘടനകളില്‍ പ്പെട്ടവരെ നിഷ്ഠുരമായി കൊല ചെയ്യല്‍, പ്രമുഖ വ്യക്തികളെയും സ്ഥലങ്ങളെയും തകര്‍ക്കാന്‍ സ്ഫോടകവസ്തുക്കള്‍ ശേഖരിക്കല്‍, ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണയ്ക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍- ഇതെല്ലാം ആളുകളുടെ മനസ്സില്‍ ഭീതിയുണര്‍ത്തുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
ഒരിയ്ക്കല്‍ കൂടി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട സംഘടന ഇതുപോലുള്ള അറസ്റ്റുകള്‍ ഇനിയും ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.