മുംബൈ: ബിനോയ് കോടിയേരിയുടെ സ്വത്തില്‍ ബിഹാര്‍ സ്വദേശിനിയുടെ കുട്ടി ഭാവിയില്‍ അവകാശമുന്നയിക്കരുതെന്ന് ഒത്തുതീര്‍പ്പ് വ്യവസ്ഥ. ബലാത്സംഗക്കേസിലെ പ്രധാന ഒത്തുതീര്‍പ്പ് വ്യവസ്ഥയാണിത്. പൈതൃകസ്വത്തിലും പാരമ്പര്യത്തിലും അവകാശവാദമുന്നയിക്കരുതെന്നും പരാമര്‍ശമുണ്ട്.
പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ ക്ഷേമം, സന്തോഷം, സംരക്ഷണം, വളര്‍ച്ച എന്നീ കാര്യങ്ങള്‍ക്കുവേണ്ടിയാണ് 80 ലക്ഷം രൂപനല്‍കിയത്. തിരുവനന്തപുരം കുറവന്‍കോണം കനറാബാങ്കിന്റെ ഡിമാന്‍ഡ് ഡ്രാഫ്റ്റായാണ് പണം നല്‍കിയത്. കോടതിയില്‍ 80 ലക്ഷമാണ് കാണിച്ചതെങ്കിലും വലിയ തുകയ്ക്കാണ് കേസ് ഒത്തുതീര്‍പ്പായതെന്ന് യുവതിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു . കുട്ടിയുടെ പിതൃത്വം തിരിച്ചറിയാനായുള്ള ഡി.എന്‍.എ. ഫലം മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് പുറത്തുവിടണമെന്നാവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചതോടയാണ് കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമം നടന്നത്.
എന്നാല്‍ 11 വയസ്സുള്ള ആണ്‍കുട്ടി പ്രായപൂര്‍ത്തിയായതിനുശേഷം ഡി.എന്‍.എ. ഫലത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചാല്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥയ്ക്ക് പ്രസക്തിയുണ്ടാവില്ലെന്ന് നിയമവൃത്തങ്ങള്‍ പറയുന്നു.
ബിനോയി കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനി നല്‍കിയ ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ കേസാണ് പണം കൊടുത്തു ഒത്തുതീര്‍പ്പാക്കിയത്.
ഇരുവരും ഒപ്പുവച്ച ഒത്തുതീര്‍പ്പുകരാര്‍ അംഗീകരിച്ച ഹൈക്കോടതി ചൊവ്വാഴ്ചയാണ് കേസ് തീര്‍പ്പാക്കിയത്. എല്ലാ കേസുകളും പിന്‍വലിച്ചതായും വിചാരണക്കോടതിയിലെ നിയമനടപടികള്‍ അവസാനിപ്പിച്ചതായും യുവതി അറിയിച്ചു. യുവതിക്ക് പണം നല്‍കിയതിന്റെ രേഖയും സമര്‍പ്പിച്ചിട്ടുണ്ട്. കുട്ടിയുടെ പിതൃത്വം ബിനോയ് ഒത്തുതീര്‍പ്പുവ്യവസ്ഥയില്‍ നിഷേധിച്ചിട്ടില്ല. ജസ്റ്റിസുമാരായ ആര്‍.പി. മൊഹിത് ദേരെ, എസ്.എം. മോദക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇരുവരുടെയും ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ അംഗീകരിച്ചു.
വിവാഹവാഗ്ദാനം നല്‍കി ബിനോയ് പീഡിപ്പിച്ചതായും ബന്ധത്തില്‍ എട്ടു വയസ്സുള്ള ആണ്‍കുട്ടിയുണ്ടെന്നും ആരോപിച്ച് 2019 ജൂണിലാണ് യുവതി മുംബൈ ഓഷിവാര പൊലീസില്‍ പരാതി നല്‍കിയത്. വര്‍ഷങ്ങളായി മുംബൈയില്‍ താമസിക്കുകയാണിവര്‍. കുട്ടിയെ വളര്‍ത്താനുള്ള പണം ആവശ്യപ്പെട്ടായിരുന്നു പരാതി.
എന്നാല്‍ യുവതിയുടേത് വ്യാജക്കേസാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് ഹര്‍ജി നല്‍കിയപ്പോള്‍ ബോംബെ ഹൈക്കോടതി ഡിഎന്‍എ പരിശോധനയ്ക്ക് നിര്‍ദേശിച്ചു. ലോക്ഡൗണിനു ശേഷം കോടതിയുടെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക് ആയപ്പോള്‍ ഡിഎന്‍എ പരിശോധനാഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിലെത്തി. ഡിഎന്‍എ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ കുട്ടിയുടെ പിതൃത്വം ഔദ്യോഗികമായി ബിനോയ് ഏറ്റെടുക്കേണ്ട അവസ്ഥ സംജാതമാകും. കേസില്‍ ഇതു ബിനോയിക്ക് വലിയ തിരിച്ചടിയുമാകും. തുടര്‍ന്ന് അഭിഭാഷകര്‍ നല്‍കിയ ഉപദേശത്തെ തുടര്‍ന്നാണ് വലിയ തുക നല്‍കി കേസ് ഒത്തുതീര്‍പ്പാക്കിയത്.