രണ്ടാം പിണറായി സര്‍ക്കാര്‍ തങ്ങളുടെ പ്രസ്റ്റീജ് പദ്ധതിയായിക്കണ്ട സില്‍വര്‍ലൈന്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. വ്യാപകമായി ഉയരുന്ന എതിര്‍പ്പും ഫണ്ടിന്റെ അഭാവവും കേന്ദ്രത്തിന്റെ വിയോജിപ്പും മൂലം നിവൃത്തിയില്ലാതെയാണ് പദ്ധതി മരവിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പദ്ധതിക്കായി നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കും.
11 ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. ഇവരെ തിരിച്ചുവിളിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും. പദ്ധതിയുടെ സാമൂഹികാഘാത പഠനം വീണ്ടും തുടങ്ങില്ല. പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ കേന്ദ്രാനുമതി ഉണ്ടെങ്കില്‍ മാത്രം മതിയെന്നാണ് തീരുമാനം.
കെ റെയിലിനായുള്ള സര്‍വ്വേ തുടങ്ങിയാല്‍ വീണ്ടും ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്നും അതോടൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നീക്കം ഇനി ഉണ്ടാകില്ലന്ന സൂചനയുമാണ് കെ റെയില്‍ പദ്ധതി തല്‍ക്കാലേത്ത് ഉപേക്ഷിക്കാനുള്ള സര്‍ക്കാര്‍ തിരുമാനത്തിന്റെ പിന്നിലെന്നറിയുന്നു. നിയമന- കത്ത് വിവാദങ്ങളില്‍ മുഖം നഷ്ടപ്പെട്ടു നില്‍ക്കുന്ന സര്‍ക്കാരിന് സില്‍വര്‍ ലൈന്‍ പദ്ധതി മൂലമുള്ള ജനരോഷം കൂടി താങ്ങാന്‍ കഴിയില്ലന്നാണ് സി പിഎം നേതൃത്വത്തിന്റെ വിലയിരുത്തുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചു മുഖം രക്ഷിക്കാനാണ് സര്‍ക്കാരിന്റെ തിരുമാനം.
എന്ത് വിലകൊടുത്തും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി മാസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് ശേഷവും സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന വാശിയില്‍ മുഖ്യമന്ത്രി ഉറച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍ നിയമന വിവാദങ്ങളെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. അതോടൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പഴയപോലെ സഹകരണം ലഭിക്കാനും സാധ്യതയില്ലന്ന് സര്‍ക്കാര്‍ തിരിച്ചറിയുന്നുണ്ട്.
കടത്തില്‍ കഴുത്തറ്റം മുങ്ങിനില്‍ക്കുന്ന കേരളത്തിന്റെ സാമ്പത്തിക നിലവച്ച് കൊണ്ട് വിദേശ ഏജന്‍സികള്‍ വഴി കടം വാങ്ങിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കില്ല. ജനങ്ങളുടെ പ്രക്ഷോഭത്തേക്കാള്‍ വിദേശ വായ്പ നേടുന്നതിലുളള ബുദ്ധിമുട്ടുകളാണ് സര്‍ക്കാരിനെ കുഴപ്പിക്കുന്നതെന്ന സൂചനയുണ്ട്. അതോടൊപ്പം സില്‍വര്‍ ലൈന്‍ സര്‍വ്വേ തുടങ്ങിയാല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നുറപ്പാണ്. അങ്ങിനെ ഉണ്ടായാല്‍ ഗവര്‍ണ്ണര്‍ അതിലും ഇടപെടും. അത് വലിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും സര്‍ക്കാരിനറിയാം.
കേരളത്തിന്റെ തെക്കേ അറ്റത്തുനിന്ന് വടക്കേ അറ്റത്തേക്ക് നാലു മണിക്കൂറില്‍ എത്തിച്ചേരാന്‍ കഴിയുന്ന രീതിയില്‍ ആസൂത്രണം ചെയ്യപ്പെട്ട അര്‍ധ-അതിവേഗ റെയില്‍വേ പദ്ധതിയാണ് സില്‍വര്‍ലൈന്‍. കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഏറ്റവും വലിയ നാഴികക്കല്ലാവാന്‍ പോകുന്ന പദ്ധതി എന്നായിരുന്നു ഇതിന് വിശേഷണം. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള 529 കിലോമീറ്ററില്‍ പുതിയ സ്റ്റാന്‍ഡേര്‍ഡ് ഗേജ് ലൈന്‍ നിര്‍മിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റര്‍ വേഗതയില്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ ഓടിക്കാനുള്ള സംവിധാനമൊരുക്കുകയായിരുന്നു ലക്ഷ്യം.
11 ജില്ലകളിലൂടെയാണ് നിര്‍ദ്ദിഷ്ട പാത കടന്നുപോകുന്നത്. കേരള സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും സംയുക്തമായി രൂപീകരിച്ച ‘കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍’ (കെ-റെയില്‍) എന്ന കമ്പനിയാണ് പദ്ധതി നടത്തിപ്പുകാര്‍.
പുതിയ റെയില്‍വേ ലൈനുമായി ബന്ധപ്പെട്ട് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിങ്ങനെ അഞ്ച് പ്രധാന സ്റ്റേഷനുകളില്‍ ടൗണ്‍ഷിപ്പും ഉണ്ടാക്കാനും പദ്ധതിയിട്ടിരുന്നു. പ്രത്യക്ഷമായും പരോക്ഷമായും അയ്യായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. പദ്ധതി 2027ല്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടത്.
എന്നാല്‍ തുടക്കം മുതല്‍ വന്‍ പ്രതിഷേധമാണ് സര്‍ക്കാര്‍ അഭിമുഖീകരിച്ചത്. വലിയ ജനകീയ സമരത്തിന് ആയിരുന്നു കേരളം സാക്ഷിയായത്. എന്നാല്‍ അവയൊക്കെ ഉരുക്കുമുഷ്ടികൊണ്ട് നേരിടാനായിരുന്നു സര്‍ക്കാര്‍ ശ്രമം. ഒടുക്കം അത് പരാജയപ്പെട്ടു.