Don't Miss

ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്

ന്യൂഡല്‍ഹി: ഏറെനാളായി ധാരണയ്ക്കായി ശ്രമിച്ചുവരുന്ന ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്. കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. യു.കെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുമായി സംസാരിച്ചുവെന്നും മോദി 'എക്‌സ്' പോസ്റ്റില്‍ വ്യക്തമാക്കി. കരാര്‍ ഒപ്പിടാന്‍ കീര്‍ സ്റ്റാര്‍മര്‍ ഇന്ത്യയിലെത്തുമെന്നാണ് വിവരം. കഴിഞ്ഞ ടോറി സര്‍ക്കാരിന്റെ കാലത്തു നടക്കാതെ പോയ കരാറാണ് യാഥാര്‍ഥ്യമാകുന്നത്.

'ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനുള്ള ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയായി. ഇരുരാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യുന്ന കരാറിലൂടെ ബന്ധം മെച്ചപ്പെടും. വ്യാപാരവും തൊഴിലും നിക്ഷേപവും വര്‍ധിക്കും'. മോദി 'എക്‌സ്' പോസ്റ്റിലൂടെ പറഞ്ഞു. സ്വതന്ത്ര വ്യാപാര കരാറിന് വേണ്ടി ഇരുരാജ്യങ്ങളും തമ്മില്‍ വര്‍ഷങ്ങളായി നടത്തിയ ചര്‍ച്ചകളാണ് പൂര്‍ത്തിയായിരിക്കുന്നത്.

യുകെയുടെ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ കാലത്താണ് വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയത്. ഇന്ത്യക്കാരുടെ വിസ, യുകെയില്‍ നിന്നുള്ള കാറുകളുടെയും സ്‌കോച്ച് വിസ്‌കിയുടെയും മേലുള്ള നികുതി, കാര്‍ബണ്‍ ബഹിര്‍ഗമനം, അധികമായി വേണ്ടിവരുന്ന ഉരുക്ക്, വളം എന്നിവയുടെ ഉത്പാദനത്തിന് യുകെ ചുമത്തുന്ന കാര്‍ബണ്‍ നികുതി തുടങ്ങിയവയുടെ കാര്യത്തിലുള്ള അനിശ്ചിതത്വത്തെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്.

ചര്‍ച്ചകള്‍ പൂര്‍ത്തിയായി കരാറിലേക്കെത്തിയതിനെ ചരിത്രപരമെന്നാണ് മോദി വിശേഷിപ്പിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം മെച്ചപ്പെടുന്നതിനൊപ്പം പലയിനങ്ങളിലും പരസ്പരം നികുതി കുറയ്ക്കുകയും ചെയ്യും. യുഎസുമായുള്ള വ്യാപാരബന്ധത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങള്‍ക്കും നിര്‍ണായകമാണ് സ്വതന്ത്ര വ്യാപാര കരാര്‍. മാത്രമല്ല, യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുകടന്നതിന് ശേഷം യുകെയെ സംബന്ധിച്ച് ഏറെ അത്യാവശ്യമായിരുന്നു ഇന്ത്യയെ പോലെയൊരു വിപണി ലഭിക്കുക എന്നത്.

കരാര്‍ പ്രകാരം ഇന്ത്യയിലെ വാഹനവിപണിയിലേക്ക് ബ്രിട്ടീഷ് വാഹന നിര്‍മാതാക്കള്‍ക്ക് സുഗമമായ പ്രവേശനം ലഭിക്കും. മാത്രമല്ല, യുകെയില്‍ നിന്നുള്ള വിസ്‌കി, അത്യാധുനിക ഉപകരണങ്ങള്‍, ഭക്ഷ്യവിഭവങ്ങള്‍ എന്നിവയ്ക്കും ഇന്ത്യയില്‍ നികുതി കുറയും. ഇതിന് പുറമെ ഇന്ത്യയിലെ ടെലികോം, ബാങ്കിങ്, ഇന്‍ഷുറന്‍സ് രംഗത്തേക്കും ബ്രിട്ടീഷ് കമ്പനികള്‍ എത്തിയേക്കും.

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യുകെയില്‍ കൂടുതല്‍ വിപണി തുറന്നുകിട്ടും. യൂറോപ്യന്‍ യൂണിയനിലേക്കുള്ള ഇന്ത്യയുടെ പ്രവേശനവും എളുപ്പമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐടി, ആരോഗ്യ മേഖലകള്‍ക്ക് പുറമെ ഇന്ത്യയുടെ ടെക്‌സ്‌റ്റൈല്‍, പാദരക്ഷ, കാര്‍പ്പറ്റ്, സമുദ്രവിഭവങ്ങള്‍, മാമ്പഴം, മുന്തിരി തുടങ്ങിയ മേഖലകള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഈ മേഖലകളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് യുകെയില്‍ നികുതി കുറയും. പ്രവാസികളും ഏറെ പ്രതീക്ഷയോടെയാണ് കരാറിനെ കാണുന്നത്.

  • ജനമിളകി; വിഎസിന്റെ വഴിയേ വിഡിയും
  • പരിവാരമോ ഔദ്യോഗിക വാഹനമോ ഇല്ല; മണ്ണിലിറങ്ങി പിണറായി, ഇനി രണ്ടു മുറി ഫ്‌ളാറ്റിലേയ്ക്ക്
  • അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിനു കുത്തേറ്റു; 'ഗോബാക്ക് ഇന്ത്യ' പറഞ്ഞ് ആക്രമണം
  • കൊട്ടിക്കലാശം കഴിഞ്ഞു; പതിനെട്ടടവും പയറ്റി മുന്നണികള്‍
  • സഹപ്രവര്‍ത്തകയെ 'ആന്റി' എന്ന് വിളിച്ച യുവാവ് 1.80 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
  • ഒരേയൊരു സഞ്ജു; മലയാളി വീരഗാഥ
  • റോമില്‍ നിന്ന് ലണ്ടനിലെ രോഗിക്ക് റോബോട്ടിക് സാങ്കേതിക വിദ്യയില്‍ ശസ്ത്രക്രിയ
  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions