ന്യൂഡല്‍ഹി: ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആറ്റംബോംബ് കൈയിലുണ്ടെന്നു അടുത്തിടെ രാഹുല്‍ വെളിപ്പെടുത്തിയിരുന്നു. അതാണിന്നു മാധ്യമങ്ങള്‍ക്കു മുന്നില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇത്തരമൊരു ക്രമക്കേട് ആരോപണം ഈ വിധം മുമ്പ് ആരും ഉന്നയിച്ചിട്ടില്ല. മുമ്പൊക്കെ വോട്ടിങ് മെഷീനെതിരെ ആരോപണം ഉയര്‍ന്നിരുന്നു എങ്കില്‍ ഇത്തവണ വോട്ടേഴ്‌സ് ലിസ്റ്റിലെ ക്രമക്കേടാണ് ഉന്നയിക്കുന്നത്.
വിവിധ തെരഞ്ഞെടുപ്പുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെ ബിജെപി വലിയ വോട്ട് മോഷണം നടത്തിയെന്നാണ് രാഹുല്‍ഗാന്ധി ആരോപിക്കുന്നത്. ഒരാള്‍ക്ക് ഒരു വോട്ട് എന്ന ഇന്ത്യന്‍ ഭരണ അടിസ്ഥാനപ്പെടുത്തിയിരിക്കുന്ന കാര്യം ബിജെപി വിദഗ്ദ്ധമായി തകര്‍ത്തെന്നും വ്യാപകമായ വ്യാജവോട്ട് പരിപാടി നടത്തിയെന്നും ആരോപിച്ചു. ഇതുവരെ ബിജെപിയ്ക്ക് എതിരേ ഭരണവിരുദ്ധ വികാരം ഉണ്ടാകാത്തതും എല്ലാ തെരഞ്ഞെടുപ്പുകളിലും അവര്‍ ജയിക്കുന്നതും വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ നടത്തിയാണെന്നും പറഞ്ഞു.
കമ്മീഷന്‍ ബിജെപിയുമായി ചേര്‍ന്ന് വോട്ട് മോഷ്ടിക്കുന്നെന്ന് കണക്കുകള്‍ വെച്ച് ആരോപണം ഉന്നയിച്ച രാഹുല്‍ ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍, ഒരു വോട്ടര്‍ തന്നെ പലപ്പോഴായി എത്തുന്നു, ഇല്ലാത്ത വിലാസങ്ങളും ഒരു അഡ്രസില്‍ വിവിധ സംസ്ഥാനങ്ങളില്‍ ആളു വരുന്നതും ചൂണ്ടിക്കാട്ടി. കര്‍ണാടകയില്‍ മഹാദേവ് എന്ന മണ്ഡലത്തെ എടുത്ത് ഒരുലക്ഷത്തില്‍ പരം വ്യാജവോട്ടുകള്‍ വന്നിട്ടുണ്ടെന്നാണ് രാഹുലിന്റെ ആരോപണം. ഒരു മണ്ഡലത്തില്‍ ഇത്ര ക്രമക്കേട് വന്നെങ്കില്‍ ഇന്ത്യ മുഴുവനും എത്ര ക്രമക്കേട് നടന്നിരിക്കുമെന്നും ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിന് മറുപടി നല്‍കണമെന്നും പറഞ്ഞു.
40,009 വ്യാജ വോട്ടര്‍മാരെ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിഞ്ഞെന്നും പലരുടേയും വീട്ടുനമ്പര്‍ പൂജ്യമായിരുന്നു. പലര്‍ക്കും പിതാവിന്റെ പേരിന്റെ സ്ഥാനത്ത് അക്ഷരങ്ങള്‍ മാത്രം. തിരിച്ചറിയല്‍ ഫോട്ടോകള്‍ ഇല്ലാത്ത 4132 വോട്ടര്‍മാര്‍ ലിസ്റ്റില്‍ ഉണ്ടെന്നും പറഞ്ഞു. 33,000 പേര്‍ ഒരേ മണ്ഡലത്തില്‍ രണ്ടു തവണ വോട്ടു ചെയ്തതായും രാഹുല്‍ പറഞ്ഞു. കണക്കുകള്‍ നിരത്തിയും വീഡിയോ പ്രസന്റേഷനുമായി വാര്‍ത്താസമ്മേളനം നടത്തിയ രാഹുല്‍ മാന്ത്രികവിദ്യയിലൂടെ ഭരണവിരുദ്ധ വികാരമില്ലാത്ത പാര്‍ട്ടിയായി ബിജെപി മാറിയെന്ന് പരിഹസിച്ചു. കര്‍ണാടകയിലും മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പുകളില്‍ വ്യാപകമായി ക്രമക്കേട് നടന്നതായും രാഹുല്‍ ആരോപിച്ചു.
ഒറ്റമുറി വീട് പോലും വരുന്ന ഒരേ അഡ്രസില്‍ പലയിടത്തായി വോട്ടര്‍മാര്‍ ഉണ്ടായെന്നും ബീയര്‍ പാര്‍ലറിന്റെ അഡ്രസില്‍ പോലും വോട്ടര്‍പട്ടികയില്‍ ആളുണ്ടായെന്നും 68 പേരുടെ അഡ്രസ് ബീയര്‍പാര്‍ലര്‍ ആയിരുന്നെന്നും പറഞ്ഞു. രണ്ടു മാസത്തിനിടയില്‍ 70 കാരിയായ ഷകുന്‍ റാണി എന്ന യുവതിയുടെ പേര് രണ്ടു മാസത്തിനിടയില്‍ രണ്ടു തവണ റജിസ്റ്റര്‍ ചെയ്തു. 70 വയസ്സുള്ള സ്ത്രീയ്ക്ക് രണ്ടു തവണ കന്നിവോട്ടര്‍മാര്‍ക്ക് നല്‍കുന്ന ഫോം നല്‍കിയെന്നും ഇവര്‍ രണ്ടു തവണ രണ്ടിടത്ത് വോട്ടു ചെയ്‌തെന്നും രാഹുല്‍ പറഞ്ഞു.
ഒരേയാള്‍ തന്നെ വിവിധ സംസ്ഥാനങ്ങളിലെ വിവിധ ബൂത്തുകളില്‍ വോട്ടു ചെയ്യുന്ന സ്ഥതിയുണ്ട്. 11,000 പരം ആള്‍ക്കാര്‍ ഈ രീതിയില്‍ പല സമയത്തും പല ഭാഗങ്ങളിലുമായി വോട്ട് ചെയ്യുന്നു. ഈ രീതിയില്‍ പതിനായിരക്കണക്കിനാണ് കള്ളവോട്ടുകള്‍ നടന്നതെന്നും പറഞ്ഞു. മഹാദേവ്പുര നിയമസഭാ മണ്ഡലത്തില്‍ അഡ്രസോ വീട്ടുനമ്പറോ വിലാസമോ പിതാവിന്റെ പേരോ ഇല്ലാത്ത പതിനാലായിരത്തില്‍ പരം പേര്‍ വോട്ടര്‍പട്ടികയില്‍ വന്നെന്നും പറഞ്ഞു. ഒരു വിലാസത്തില്‍ തന്നെ 80 ലധികം വോട്ടര്‍മാര്‍ ഉണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി 25 സീറ്റുകളില്‍33,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയിച്ചത്. അതിലും കൂടുതല്‍ വോട്ടുകള്‍ ബിജെപി വ്യാജമായി പോള്‍ ചെയ്തതായും പറഞ്ഞു.
ആദിത്യ ശ്രീവാസ്തവ എന്നയാള്‍ പല സംസ്ഥാനങ്ങളില്‍ പല ബൂത്തുകളിലും വോട്ട് ചെയ്തതായും ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയില്‍ അഞചു വര്‍ഷം കൊണ്ടു ചേര്‍ത്തതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് മുമ്പായുള്ള അഞ്ചു മാസം കൊണ്ട് ഉണ്ടാക്കി. മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരൂഹവോട്ടര്‍മാര്‍ ഉണ്ടായെന്നും അഞ്ചുമണിക്ക് ശേഷം അവിടെ പോളിംഗ് കുതിച്ചുയര്‍ന്നതായും രാഹുല്‍ പറഞ്ഞു.
ആറു മാസമെടുത്ത് ആയിരക്കണക്കിന് രേഖകളില്‍ നിന്നുമാണ് തട്ടിപ്പ് കണ്ടെത്തിയത്. പതിനായിരക്കണക്കിനാണ് കള്ളവോട്ടുകളാണ് പലയിടത്തും ബിജെപി ചെയ്തതെന്നും ഹരിയാനയിലെയും കര്‍ണാടകയിലെയും തെരഞ്ഞെടുപ്പ് തീയതി മാറ്റിയത് സംശയാസ്പദമാണെന്നും പറഞ്ഞു. ചില കണക്കുകള്‍ കാണിക്കാനുണ്ടെന്ന് പറഞ്ഞുകൊണ്ട് വാര്‍ത്താസമ്മേളനം തുടങ്ങിയ രാഹുല്‍ വീഡിയോ പ്രസന്റേഷന്‍ സഹിതമായിരുന്നു വാര്‍ത്താസമ്മേളനം നടത്തിയത്. പല തവണ തെരഞ്ഞെടുപ്പ് കമ്മീഷനോട് രേഖകള്‍ ചോദിച്ചിട്ടും നല്‍കിയില്ല. ഇക്കാരണത്താലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെളിവുകള്‍ നല്‍കാത്തതെന്നും സിസിടിവി ദൃശ്യങ്ങളെല്ലാം 45 ദിവസം കൊണ്ട് നശിപ്പിച്ചെന്നും പറഞ്ഞു. സോഫ്റ്റ് കോപ്പികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തരാത്തതിനാല്‍ കടലാസ് രേഖകള്‍ നോക്കിയാണ് പരിശോധിച്ചതെന്നും രാഹുല്‍ പറഞ്ഞു.